നേരിട്ട എല്ലാ പരിഹാസങ്ങൾക്കുമുള്ള മറുപടി; ഇന്നവൾ ഇന്ത്യയിലെ ഉയരം കുറഞ്ഞ അഭിഭാഷക…

പഠനത്തിന് ശേഷം ഉയരങ്ങളിൽ എത്തണമെന്ന് സ്വപ്നം കാണുന്നവരാണ് നമ്മൾ. നമുക്ക് ഇഷ്ടപെട്ട മേഖലകൾ തെരെഞ്ഞെടുത്ത് അതിൽ മികവ് പുലർത്താൻ പഠന സമയത്ത് തന്നെ കുട്ടികളും മാതാപിതാക്കളുമെല്ലാം ഏറെ ആകാംഷയോടെയും കൗതുകത്തോടെയും ശ്രമിക്കാറുണ്ട്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് ഹർവീന്ദർ കൗർ എന്ന പെൺക്കുട്ടിയെയാണ്. ഉയരക്കുറവിന്റെ പേരിൽ ക്രൂരമായാണ് ഹർവീന്ദർ പരിഹസിക്കപ്പെട്ടത്. ഒട്ടും ദയയില്ലാതെ പെരുമാറിയും ചുറ്റുമുള്ളവർ ഒറ്റപെടുത്തിയ ദിവസങ്ങളായിരുന്നു സ്‌കൂൾ കാലഘട്ടം ഹർവീന്ദർ കൗറിന് സമ്മാനിച്ചത്. അതുകൊണ്ട് തന്നെ കൗമാരപ്രായത്തിന്റെ ഭൂരിഭാഗവും വിഷാദാവസ്ഥയിലൂടെയാണ് കൗർ കടന്നുപോയത്. അന്ന് ഈ പരിഹാസത്തെ ഭയന്ന് ക്‌ളാസ്സുകൾ നഷ്‌ടപ്പെടുകയും മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുകയും ചെയ്തു. എന്നാൽ ഇന്നവൾ അഭിഭാഷകയാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ അഭിഭാഷക!!
ഉയരം കുറവുള്ള കുഞ്ഞായിരുന്നു കൗർ. എന്നാൽ അവൾ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇത് തിരിച്ചറിയുന്നത്. അവളുടെ ഉയരം മറ്റ് പ്രായത്തിലുള്ള കുട്ടികളെപ്പോലെ വളർന്നിരുന്നില്ല. പല ഡോക്ടർമാരുടെയും അടുത്ത് കൊണ്ടുപോയി. നിർദ്ദേശിച്ച എല്ലാ ചികിത്സകളും ചെയ്തു. പക്ഷേ ഒന്നും ഫലം കണ്ടില്ല. അതോടെ എയർ ഹോസ്റ്റസ് ആകണമെന്ന അവളുടെ ബാല്യകാല സ്വപ്നം തകർന്നു വീണു. പിന്നീട് നേരിട്ട പരിഹാസങ്ങളെല്ലാം കൗറിനെ വളരെയധികം തളർത്തി. കോളേജിൽ ചേരാൻ പോലും ഭയന്നു. എന്നാൽ ഇന്നിപ്പോൾ അതെല്ലാം അതിജീവിച്ച് അഭിഭാഷകയായി മാറിയിരിക്കുകയാണ് ഈ 24 കാരി.
ഈ സ്വപ്നനേട്ടത്തിന്റെ സന്തോഷവും ഈ നേട്ടത്തെ കുറിച്ചും ഇന്ത്യൻ സ്പ്രെസ്സിനോട് ഹർവീന്ദർ കൗർ സംസാരിച്ചു. എന്റെ ഭാവിയെ കുറിച്ചോർത്ത് അച്ഛനും അമ്മയ്ക്കും ഉത്കണ്ഠയായിരുന്നു. കുടുംബത്തിന് ഒരിക്കലും ഭാരമാകരുതെന്ന് ആഗ്രഹിച്ചു. അതുകൊണ്ട് എല്ലാ ധൈര്യവും സംഭരിച്ച് ജലന്ധറിലെ കെസിഎൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോസിൽ പ്രവേശനം നേടുകയായിരുന്നു. “സ്‌കൂൾ പഠന സമയത്ത് മിക്കവരും എന്റെ ഉയരത്തെ കുറിച്ച് പരിഹസിക്കുകയോ സഹതപിക്കുകയോ ചെയ്യുന്ന തരത്തിൽ പരാമർശങ്ങൾ നടത്തുമായിരുന്നു. ആ ദിവസങ്ങളിൽ ഞാൻ ഒരുപാട് കരഞ്ഞു. അതുകൊണ്ട് തന്നെ സ്കൂൾ പഠനം കഴിഞ്ഞപ്പോൾ കോളേജിൽ ചേരാൻ ഭയമായിരുന്നു. ആളുകൾ എന്നെ വീണ്ടും കളിയാക്കുമോ എന്ന ഭയം എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. എന്റെ സ്കൂൾ കാലഘട്ടത്തിൽ ഞാൻ അനുഭവിച്ച വേദനകളിലൂടെ ഒരിക്കൽ കൂടി കടന്നുപോകേണ്ടിവരുമെന്ന് ഞാൻ ഏറെ ഭയന്നു.” എന്നും കൗർ പറഞ്ഞു.
ഒടുവിൽ ലോ കോളേജ് തെരെഞ്ഞെടുത്തപ്പോഴും ഏറെ പരിഹാസം നേരിട്ടു. നീ എങ്ങനെ ഒരു കേസുമായി പോരാടും. നിയമ പഠനം നിനക്ക് സാധിക്കില്ലെന്നും പറഞ്ഞ് കളിയാക്കി. ഒരു ജഡ്ജിയുടെ മുമ്പാകെ എനിക്ക് എങ്ങനെ നിൽക്കാൻ കഴിയും? തുടങ്ങിയ നിരവധി ചോദ്യങ്ങൾ നേരിട്ടു. ആ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ അഭിഭാഷക കുപ്പായം.
Read Also : എൺപതാം വയസ്സിലും ചുറുച്ചുറുക്കോടെ; ഇഷ്ട വിനോദം ട്രെക്കിങ്ങ് ആണ്, അതും കുതിരപ്പുറത്ത്…
ഒരുപാട് ലക്ഷ്യത്തോടെയാണ് കൗർ ഈ മേഖല തെരെഞ്ഞെടുത്തത്. “വികലാംഗരുടെ ശബ്ദമാകണം. എന്നെപ്പോലെ സമൂഹത്തിൽ നിന്ന് പലതരത്തിലുള്ള അവഗണകൾ നേരിടുന്നവർ ഇന്ന് എന്നെ എന്നെ നോക്കി എന്റെ ആത്മവിശ്വാസത്തെ അഭിനന്ദിക്കുന്നു. നമുക്ക് എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ട്. അത് പൂർണമായി ജീവിച്ചു തീർക്കുക തന്നെ വേണം. നമ്മൾ എത്രത്തോളം പോസിറ്റീവ് ആണോ അത്രയധികം പോസിറ്റീവ് കാര്യങ്ങൾ സംഭവിക്കുന്നു. എല്ലാ വിധത്തിലും കുട്ടികളെ പിന്തുണയ്ക്കാൻ മാതാപിതാക്കളും ശ്രമിക്കണം. എന്റെ മാതാപിതാക്കൾ എന്നോടൊപ്പം നിന്നത് കൊണ്ടാണ് എനിക്ക് ഈ വിജയം സ്വന്തമാക്കാൻ സാധിച്ചത്” എന്നും കൗർ പ്രതികരിച്ചു.
Story Highlights : Harwinder Kaur Is India’s Shortest Advocate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here