ഇന്ത്യക്കെതിരെ ആധിപത്യം തുടർന്ന് ന്യൂസീലൻഡ്; രണ്ട് വിക്കറ്റ് നഷ്ടം

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ആധിപത്യം തുടർന്ന് ന്യൂസീലൻഡ്. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ അവർ ആദ്യ ഇന്നിംഗ്സിൽ വെറും രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 197 റൺസെടുത്തിട്ടുണ്ട്. വിൽ യങ് (89), കെയിൻ വില്ല്യംസൺ (18) എന്നിവരെയാണ് ന്യൂസീലൻഡിനു നഷ്ടമായത്. ടോം ലതം (82) ക്രീസിൽ തുടരുകയാണ്.
രണ്ടാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസെന്ന നിലയിലായിരുന്നു ന്യൂസീലൻഡ്. 22 റൺസ് കൂടി ചേർക്കുന്നതിനിടെ വിൽ യങ് പുറത്തായി. താരത്തെ അശ്വിൻ്റെ പന്തിൽ ശ്രീകർ ഭരത് പിടികൂടുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ വില്ല്യംസണും ടോം ലതവും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ വിറച്ചെങ്കിലും പലപ്പോഴും ഭാഗ്യം രക്ഷക്കെത്തി. 46 റൺസിൻ്റെ കൂട്ടുകെട്ടരൊക്കിയ സഖ്യം ഉച്ചഭക്ഷണത്തിനു മുൻപുള്ള അവസാന ഓവറിലാണ് വേർപിരിഞ്ഞത്. വില്ല്യംസണെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ഉമേഷ് യാദവ് ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു.
അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറി നേടിയ ശ്രേയാസ് അയ്യരാണ് (105) ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശുഭ്മൻ ഗിൽ (52), രവീന്ദ്ര ജഡേജ (50) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ന്യൂസീലൻഡിനായി ടിം സൗത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ കെയിൽ ജമീസൺ മൂന്നും അജാസ് പട്ടേൽ രണ്ടും വിക്കറ്റ് വീതം സ്വന്തമാക്കി.
Story Highlights : newzealand lost 2 wickets vs india test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here