പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച വിദ്യാർത്ഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച കോളജ് വിദ്യാർത്ഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നീർകൊഴിയെന്തൽ സ്വദേശി എൽ മണികണ്ഠനെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മണികണ്ഠനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്കുകൾ പൊലീസ് തടഞ്ഞു. സുഹൃത്തുക്കൾ ബൈക്ക് നിർത്തിയെങ്കിലും മണികണ്ഠൻ നിർത്താതെ പോയി.
മണികണ്ഠന്റെ ബൈക്ക് പിന്തുടർന്ന പൊലീസ് സംഘം ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിന് ശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി വീട്ടിലേക്ക് പറഞ്ഞുവിട്ടുവെങ്കിലും മണിക്കൂറുകൾക്കകം മണികണ്ഠനെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മുതുക്കുളത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തന്നെ പൊലീസ് മർദ്ദിച്ചുവെന്ന് മണികണ്ഠൻ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നുവെന്നും, പൊലീസ് ക്രൂരമായി പീഡിപ്പിച്ചതിനെ തുടർന്നാണ് മണികണ്ഠൻ മരിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
അബോധാവസ്ഥയിൽ കണ്ടെത്തിയ മണികണ്ഠനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലയെന്നാണ് ബന്ധുക്കൾ പറഞ്ഞത്. സംഭവത്തെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധം നടത്തി. പൊലീസിനെതിരെ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാണ് ആവശ്യം.
Story Highlights : man dies after release from police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here