വിസി വിവാദം; വിമർശനങ്ങൾക്ക് പിന്നിൽ ബി ജെ പി ആണോയെന്ന് ഗവർണർ വ്യക്തമാക്കണം: എ കെ ബാലൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ എം നേതാവ് എ കെ ബാലൻ. വിവാദ വിമർശനങ്ങൾക്ക് പിന്നിൽ ബി ജെ പി ആണോയെന്ന് ഗവർണർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി പി ഐ എം നേതാക്കളുടെ ഭാര്യമാർ അനധികൃത നിയമനം നേരിടുന്നതായി ബോധ പൂർവം പ്രചാരണം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കണ്ണൂർ വി സി നിയമനം നിയമപരമായി നടന്നതാണ്. അത് ഗവർണറും അംഗീകരിച്ചതാണ്. സർവകലാശാല നിയമങ്ങൾ മറികടന്ന് ഗവർണറോട് ഒന്നും ചെയ്യാൻ സർക്കാർ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവകലാശാല വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിക്കുകയാണ് എൽഡിഎഫ് നേതാക്കൾ. ഗവർണറുടെ നിലപാട് ദുരൂഹമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. ചാൻസലർ പദവി മാറ്റുന്നത് എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും, അതിന് നിർബന്ധിതരാക്കരുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചു. സർവകലാശാലകളിലെ നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു.
Read Also : ‘വൈസ് ചാൻസിലർ വിവാദത്തിന് പിന്നിൽ മറ്റെന്തോ ഉദ്ദേശം’; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം
ഇതിനിടെ കണ്ണൂർ സർവകലാശാല വിസി പുനർ നിയമനവുമായി ബന്ധപ്പെട്ട നിയമന രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ. നിയമവിരുദ്ധ നിയമനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നിയമനരേഖകൾ കോടതി പരിശോധിക്കണമെന്നാണാവശ്യം. കണ്ണൂർ യൂണിവേഴ്‌സിറ്റി വിസി നിയമനം ചോദ്യം ചെയ്ത് സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്തും അക്കാദമിക് കൗൺസിൽ അംഗവും നൽകിയ ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജിയിലാണ് പരാതിക്കാർ ഇടക്കാല അപേക്ഷ നൽകിയത്.ഹർജിയിൽ വാദം പൂർത്തിയായി ഉത്തരവിനായി മാറ്റിയിരുന്നു.
Story Highlights : v c controversy- A K Balan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here