ഒന്ന്, രണ്ട്, മൂന്ന്; മുംബൈയെ പറപ്പിച്ച് ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കരുത്തരായ മുംബൈ സിറ്റിയെ കെട്ടുകെട്ടിച്ചത്. സഹൽ അബ്ദുൽ സമദ്, ആൽവാരോ വാസ്കസ്, പെരേര ഡിയാസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ സ്കോറർമാർ. 50ആം മിനിട്ടിൽ മുർതാദ ഫാൾ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് മുംബൈക്ക് കനത്ത തിരിച്ചടിയായി. (blasters won mumbai city)
കഴിഞ്ഞ നാല് മത്സരങ്ങളായി തോൽവി അറിയാതെ നിന്ന മുംബൈയെ വിഴുങ്ങിക്കളയുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. തകർപ്പൻ പാസിംഗ് ഗെയിം കളിച്ച് ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈയെ വിറപ്പിച്ചു നിർത്താൻ ബ്ലാസ്റ്റ്ഴ്സിനു കഴിഞ്ഞു. അവരുടെ പാസിംഗ് ഗെയിം തകർത്ത ബ്ലാസ്റ്റേഴ്സ് അസാമാന്യ വേഗതയുള്ള ബിപിൻ സിംഗിനെ ഫലപ്രദമായി തടഞ്ഞുനിർത്തി. പിൻനിരയിൽ ഇന്ന് അരങ്ങേറിയ റുയിവ ഹോർമിപോം ഗംഭീര പ്രകടനം കാഴ്ചവച്ചു. 11ആം മിനിട്ടിൽ ആൽവാരോ വാസ്കസ് തൊടുത്ത ഒരു ലോംഗ് റേഞ്ചർ ബുള്ളറ്റ് ഷോട്ട് മുഴുനീള ഡൈവിലൂടെയാണ് നവാസ് സേവ് ചെയ്തത്. 27ആം മിനിട്ടിൽ ഗോളെത്തി. ബോക്സിൽ നിന്ന് ഡിയസ് നൽകിയ മികച്ച പാസ് ഒരു ബുള്ളറ്റ് വോളിയിലൂടെ സഹൽ വലയിലെത്തിച്ചു. സീസണിൽ സഹലിൻ്റെ രണ്ടാം ഗോളാണ് ഇത്. ഗോളിനു ശേഷം തിരിച്ചടിക്കാൻ മുംബൈ പലതവണ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉറച്ചുനിന്നു. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളുകൾക്ക് മുന്നിലായിരുന്നു.
Read Also : മുംബൈയെ ഞെട്ടിച്ച് സഹൽ; ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് മുന്നിൽ
രണ്ടാം പകുതിയ്ക്ക് രണ്ട് മിനിട്ട് പ്രായമാകുമ്പോഴേക്കും ബ്ലാസ്റ്റേഴ്സ് അടുത്ത വെടിപൊട്ടിച്ചു. ജീക്സൺ സിംഗിൻ്റെ ക്രോസിൽ നിന്ന് ഒരു ഫസ്റ്റ് ടൈം വോളിയിലൂടെ മുംബൈ വല കുലുക്കിയത് ആൽവാരോ വാസ്കസ്. അവിടം കൊണ്ടും ബ്ലാസ്റ്റേഴ്സ് നിർത്തിയില്ല. 50ആം മിനിട്ടിൽ പെരേര ഡിയാസിനെ ബോക്സിൽ ഫൗൾ ചെയ്തതിന് മുർതാദ ഫാളിന് രണ്ടാം മഞ്ഞക്കാർഡ്. ലഭിച്ച പെനാൽറ്റി ഡിയാസ് തന്നെ ഗോളിലേക്ക് തിരിച്ചുവിട്ടു. ഇതിനു ശേഷവും ബ്ലാസ്റ്റേഴ്സിന് ചില എണ്ണം പറഞ്ഞ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ പിറന്നില്ല. ഇതിനിടെ തകർപ്പൻ പ്രകടനം നടത്തിയ പെരേര ഡിയാസ് പരുക്കേറ്റ് പുറത്തായത് ആശങ്കയായി.
ജയത്തോടെ 9 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 15 പോയിൻ്റുള്ള മുംബൈ സിറ്റി ഒന്നാമത് തുടരുകയാണ്.
Story Highlights : kerala blasters won mumbai city fc isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here