ഗോവ തെരഞ്ഞെടുപ്പ്; കോൺഗ്രസിൽ നിന്ന് രാജിവെച്ച് നിയമസഭാംഗം, തൃണമൂലിൽ ചേരും
വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് തിരിച്ചടി. പാർട്ടിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അലക്‌സോ റെജിനാൾഡോ ലോറൻകോ നിയമസഭാംഗത്വം രാജിവെച്ചു. നേരത്തെ കോൺഗ്രസിൻ്റെ രണ്ട് നേതാക്കൾ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. ഇതോടെ 40 അംഗ സംസ്ഥാന സഭയിൽ കോൺഗ്രസിൻ്റെ അംഗബലം രണ്ടായി കുറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് നിയമസഭാ സ്പീക്കറുടെ ഓഫീസിൽ എത്തിയാണ് റെജിനാൾഡോ രാജിക്കത്ത് സമർപ്പിച്ചത്. പിന്നീട് അദ്ദേഹം കോൺഗ്രസിൽ നിന്നും രാജിവെച്ചതായി വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. എന്നാൽ ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡൻറായിരുന്ന ലോറൻകോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ അദ്ദേഹം ഉടൻ ചേർന്നേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 2022 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുറത്തുവിട്ട ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ റെജിനാൾഡോ ഇടം നേടിയിരുന്നു. കർട്ടോറിമിൽ നിന്ന് ജനവിധി തേടാനായിരുന്നു കോൺഗ്രസ് അദ്ദേഹത്തെ നിയോഗിച്ചിരുന്നത്.
Story Highlights : goa-cong-mla-resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here