മറഡോണയുടെ സഹോദരൻ ഹ്യൂഗോ അന്തരിച്ചു

ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മറഡോണയുടെ സഹോദരനും ഫുട്ബോൾ താരവുമായ ഹ്യൂഗോ മറഡോണ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. കഴിഞ്ഞ വർഷമാണ് ഡീഗോ മറഡോണ മരണപ്പെട്ടത്. (Diego Maradona Brother Dies)
അർജൻ്റീനയുടെ അണ്ടർ 16 ടീമിൽ കളിച്ച ഹ്യൂഗോ ഓസ്ട്രിയ, ഇറ്റലി, സ്പെയിൻ, അർജൻ്റീന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിലും കളിച്ചു. നേപ്പിൾസിലെ ചില അമച്വർ ക്ലബുകളെ താരം പരിശീലിപ്പിക്കുകയും ചെയ്തു.
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ 25 നായിരുന്നു ഡീഗോ മറഡോണ അന്തരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനുശേഷം വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. മരണവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും നിലനിൽക്കുന്നുണ്ട്.
Read Also : മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ; ഒരാളെ അറസ്റ്റ് ചെയ്തു
മറഡോണയുടെ മരണം ഡോക്ടർമാരുടെ അനാസ്ഥയുടെ ഫലമെന്ന് അന്വേഷണ റിപ്പോർട്ട് വന്നിരുന്നു. ചികിത്സയിൽ അനാസ്ഥ കാണിച്ചെന്ന് കരുതപ്പെടുന്ന ഏഴ് പേർക്കെതിരെ കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യാ കുറ്റമാണെ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൻ്റെ ഫലം പരിഗണിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇവർക്ക് 8 മുതൽ 25 വർഷം വരെ തടവ് ലഭിക്കും.
മറഡോണക്കെതിരെ ഗുരുതര ആരോപണവുമായി ക്യൂബൻ വനിത രംഗത്തെത്തിയിരുന്നു. തന്നെ മറഡോണ 16ആം വയസ്സിൽ ബലാത്സംഗം ചെയ്തു എന്നാണ് 37കാരിയായ മേവിസ് അൽവാരസ് ആരോപിച്ചിരിക്കുന്നത്. തൻ്റെ ബാല്യം മറഡോണ കവർന്നെടുത്തു എന്നും മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചു എന്നും അവർ പറഞ്ഞു.
2001ൽ അൽവാരസിൻ്റെ അർജൻ്റീന സന്ദർശന വേളയിലായിരുന്നു സംഭവം. “അന്ന് തവർക്ക് 16 വയസ്സും മറഡോണയ്ക്ക് 40 വയസ്സുമായിരുന്നു പ്രായം. യാത്രക്ക് മുൻപ് ക്യൂബയിൽ വച്ചാണ് ആദ്യമായി മറഡോണയെ കണ്ടത്. അന്ന് മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന മറഡോണ അതിനെതിരെ ക്യൂബയിൽ ചികിത്സയിലായിരുന്നു. തുടർന്ന് മറഡോണക്കൊപ്പം അർജൻ്റീനയിലെ ബ്യൂണസ് ഐറിസിലെത്തിയ എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. എൻ്റെ മാതാവ് അപ്പുറത്തെ മുറിയിലുണ്ടായിരുന്നു. ഇതോടെ എൻ്റെ ബാല്യം എനിക്ക് നഷ്ടമായി. എൻ്റെ നിഷ്കളങ്കത എന്നിൽ നിന്ന് കവർന്നെടുത്തു.”- യുവതി പറഞ്ഞു.
Story Highlights : Diego Maradona Brother Dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here