പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ്; കമ്പനിയുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് വകുപ്പ്

പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ കമ്പനിയുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് വകുപ്പ്. 33.84 കോടി രൂപയുടെ സ്വത്തുക്കൾ ആണ് ഇ ഡി പുതുതായി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. നിക്ഷേപകരെ വഞ്ചിച്ചു എന്ന കേസിലായിരുന്നു എൻഫോഴ്സ്മെന്റ് വകുപ്പ് അന്വേഷണം.
കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഇഡി ഏറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു. മൂവായിരത്തോളം വരുന്ന നിക്ഷേപകരെ വഞ്ചിച്ചു പ്രതികൾ തട്ടിയെടുത്ത പണം കള്ളപ്പണമായി ബിനാമി ഇടപാടുകളിൽ അടക്കം നിക്ഷേപിച്ചു എന്നാണ് ഇഡി യുടെ കണ്ടെത്തൽ. കഴിഞ്ഞ ആഗസ്റ്റ് 9ന് പോപ്പുലർ ഫിനാൻസ് കമ്പനി ഉടമ തോമസ് ഡാനിയേൽ, മകൾ റിനു മറിയം തോമസ് എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ കള്ളപ്പണ കേസിൽ ആകെ 65 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി കഴിഞ്ഞു. കേരളത്തിൽ 10 ഇടങ്ങളിൽ ഉള്ള ഭൂമിയും കെട്ടിടങ്ങളും, 11.5 കിലോഗ്രാം സ്വർണം, കമ്പനി ഉടമകളുടെയും പ്രമോട്ടർമാരുടെ പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ ഉള്ള 3.79 കോടി രൂപ അടക്കം കണ്ടുകെട്ടിയിട്ടുണ്ട്.
Story Highlights : popular finance, ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here