ബീജിംഗിലെ എല്ലാവർക്കും കൊവിഡ് ടെസ്റ്റ്; നീക്കം ശീത ഒളിമ്പിക്സ് പശ്ചാത്തലത്തിൽ
ചൈനീസ് തലസ്ഥാനമായ ബീജിംഗിലെ താമസക്കാർക്കെല്ലാം കൊവിഡ് ടെസ്റ്റ് നടത്താനൊരുങ്ങി അധികൃതർ. 20 ലക്ഷം പേരാണ് ഇവിടെയുള്ളത്. ഇവർക്കെല്ലാവർക്കും ടെസ്റ്റ് നടത്തും. ശീതകാല ഒളിമ്പിക്സ് ആരംഭിക്കാൻ വെറും രണ്ട് ആഴ്ച കൂടി അവശേഷിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതുവരെ 43 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നതിനൊപ്പം ഹൈ റിസ്ക് പ്രദേശങ്ങളിൽ ഉള്ളവർ നഗരം വിടുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി നാലിനാണ് ശീതകാല ഒളിമ്പിക്സ് ആരംഭിക്കുക. അത്‌ലീറ്റുകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവർ ഇതിനകം സ്ഥലത്ത് എത്താൻ ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ എത്തിയവരിൽ 72 പേർക്ക് കൊവിഡ് പോസിറ്റീവായെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, രാജ്യത്ത് ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ ഞായറാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റി വയ്ക്കുന്നുവെന്ന് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ . ‘
‘തന്റെ വിവാഹ ചടങ്ങുകൾ നടക്കില്ല. ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും താനും തമ്മിൽ വ്യത്യാസമൊന്നുമില്ല. കൊവിഡ് കാരണം സമാനമായ അനുഭവം ഉണ്ടായവർക്കൊപ്പം താനും ചേരുന്നു.ഇതേ അവസ്ഥ ഉള്ളവരോട് ക്ഷമ ചോദിക്കുന്നു’- പുതിയ നിയന്ത്രണങ്ങൾ വിശദീകരിച്ച ശേഷം പ്രധാനമന്ത്രി ജസീന്ദ ആർഡേൺ പറഞ്ഞു.
പൂർണ്ണമായും വാക്‌സിനെടുത്ത 100 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താമെന്നിരിക്കിലും വിവാഹം മാറ്റിവയ്ക്കാൻ ജസീന്ദ തീരുമാനിക്കുകയായിരുന്നു. ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോഡാണ് ജസീന്ദയുടെ വരൻ. മൂന്നുവയസുള്ള ഒരു മകളും ഇവർക്കുണ്ട്. അടുത്തകാലത്തായാണ് തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്ന് ഇരുവരും പ്രഖ്യാപിച്ചത്.
Story Highlights : Beijing Tests 2 million For Covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here