‘പരമ്പര തോൽവി കണ്ണുതുറപ്പിക്കുന്നത്’; രാഹുൽ ദ്രാവിഡ്

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തോൽവി കണ്ണുതുറപ്പിക്കുന്നതെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. പരമ്പരയിലെ ആദ്യത്തെയും അവസാനത്തെയും മത്സരങ്ങൾ പരാജയപ്പെടാൻ കാരണം ഇന്ത്യൻ താരങ്ങൾ മോശം ഷോട്ടുകൾ കളിച്ചതാണെന്നും ദ്രാവിഡ് പറഞ്ഞു. പരമ്പര 3-0ന് ദക്ഷിണാഫ്രിക്ക തൂത്തുവാരിയിരുന്നു.
“മധ്യ ഓവറുകളിൽ കുറച്ചുകൂടി നല്ല പ്രകടനം നടത്താമായിരുന്നു. 6, 7, 8 നമ്പറുകളിൽ ടീമിനു ബാലൻസ് നൽകുന്ന ഓൾറൗണ്ട് ഓപ്ഷനുകൾ നിർഭാഗ്യവശാൽ സെലക്ഷനു പരിഗണിക്കപ്പെട്ടിരുന്നില്ല. അവർ തിരികെവരുമ്പോൾ നമുക്ക് കൂടുതൽ ഡെപ്ത് കിട്ടുമെന്ന് കരുതുന്നു. ആദ്യത്തെയും അവസാനത്തെയും ഏകദിനങ്ങളിൽ നമ്മുടെ ഇന്നിംഗ്സിൻ്റെ പാതിവരെ സ്കോർ നമുക്ക് പിന്തുടരാമായിരുന്നു. എന്നാൽ, ചില മോശം ഷോട്ടുകൾ കാരണം നമുക്കത് സാധിച്ചില്ല.”- ദ്രാവിഡ് പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ 4 റൺസിനാണ് ഇന്ത്യ കീഴടങ്ങിയത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 288 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.2 ഓവറിൽ 283 റൺസിന് ഓൾഔട്ടായി. വിരാട് കോലി 65 റൺസെടുത്ത് ടോപ്പ് സ്കോറർ ആയപ്പോൾ ശിഖർ ധവാനും (61), ദീപക് ചഹാറും (54) ഇന്ത്യക്ക് വേണ്ടി തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡിയും ആൻഡൈൽ ഫെഹ്‌ലുക്ക്‌വായോയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി.
Story Highlights : Series defeat eye opener Dravid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here