ഗൂഢാലോചനാ കേസ്; മുൻകൂർ ജാമ്യഹർജിയിൽ വിധി എന്തു തന്നെ ആയാലും മുന്നോട്ട് പോകാൻ ക്രൈം ബ്രാഞ്ച്

ഗൂഢാലോചന കേസിൽ ദീലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി എന്തു തന്നെ ആയാലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിന് ഒപ്പം പ്രതികളുമായി ഏറ്റവും അടുപ്പമുള്ളവരെയും ബന്ധുക്കളെയും വിളിച്ചു വരുത്തി ഉടൻ ചോദ്യം ചെയ്യും. കേസിൽ സിനിമ മേഖലയിൽ ഉള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം വിപുലമാക്കും. ചിലരുടെ സാമ്പത്തിക വിവരങ്ങൾ അടക്കമുള്ള കാര്യങ്ങളും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ ഫോണുകൾ പിടിച്ചെടുക്കാനുള്ള നടപടിയും ക്രൈം ബ്രാഞ്ച് നടത്തിയേക്കും. (dileep case crime branch update)
ദിലീപടക്കം ആറ് പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുക. ദിലീപ് ഉൾപ്പെട്ട പ്രതികളുടെ അപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. ചോദ്യം ചെയ്യൽ സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ നൽകും.
കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അറസ്റ്റ് ഇന്ന് വരെ തടഞ്ഞ കോടതി 3 ദിവസം ദിലീപ്, സഹോദരൻ അനുപ് അടക്കമുള്ളവരെ ചോദ്യം ചെയ്യാൻ അനുവദിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ ഇന്ന് ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also : ഗൂഢാലോചനാ കേസ്; ദിലീപിന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ദിലീപ് അടക്കമുള്ള പ്രതികൾ മൊബൈൽ ഫോണുകൾ ഒളിപ്പിച്ചെന്നും ഇത് കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ളനിലപാടിലാണ് അന്വേഷണസംഘം. ഗൂഢാലോചനക്കേസെടുത്തതിനു പിന്നാലെ ദിലീപ്, സഹോദരൻ അനൂപ്, സഹായി അപ്പു എന്നിവർ തങ്ങൾ ഉപയോഗിച്ചിരുന്ന ഫോൺ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ് ക്രൈം ബ്രാഞ്ച് നിലപാട്. ഇന്ന് ഹൈക്കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും, ഫോൺ ഹാജരാക്കാനാകില്ലെന്ന് ദിലീപ് മറുപടി നൽകി. അന്വേഷണസംഘത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ല. നിലവിലുള്ള കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഫോണിൽ ഇല്ല. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം കോടതിയിൽ നൽകാമെന്നും ദിലീപ് വ്യക്തമാക്കി.
ഫോൺ ഹാജരാക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ തനിക്ക് നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ചിനു കഴിയില്ലെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും ദിലീപ് കോടതിയെ അറിയിക്കും. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിൾ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
Story Highlights : dileep case crime branch update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here