മഹാരാഷ്ട്രയിലെ 12 എം.എൽ.എമാരുടെ സസ്പെൻഷൻ റദ്ദാക്കി സുപ്രിംകോടതി

പ്രിസൈഡിംഗ് ഓഫീസറോട് മോശമായി പെരുമാറിയെന്നാരോപിച്ച് മഹാരാഷ്ട്ര നിയമസഭയിൽ നിന്ന് 12 ബിജെപി എംഎൽഎമാരെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടി സുപ്രീം കോടതി റദ്ദാക്കി. സസ്പെൻഷൻ ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ നടപടിയെടുക്കുമ്പോൾ പരമാവധി ഒരു സമ്മേളന കാലത്തേക്ക് മാത്രമേ സസ്പെൻഡ് ചെയ്യാനാകൂവെന്നും അതിനപ്പുറത്തേക്ക് നൽകുന്നത് നിയമസഭയുടെ അധികാരപരിധിക്ക് പുറത്താണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ജൂലൈയിലാണ് പ്രിസൈഡിംഗ് ഓഫീസർ ഭാസ്കർ ജാദവിനോട് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എൽ.എമാരെ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മഹാരാഷ്ട്ര നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കിയായിരുന്നു ഉദ്ദവ് താക്കറെ സർക്കാറിന്റെ നടപടി. ഇതിനെതിരെ 2021 ജൂലൈയിൽ എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
സഞ്ജയ് കുട്ടെ, ആശിഷ് ഷെലാർ, അഭിമന്യു പവാർ, ഗിരീഷ് മഹാജൻ, അതുൽ ഭട്കൽക്കർ, പരാഗ് അലവ്നി, ഹരീഷ് പിമ്പാലെ, രാം സത്പുതേ, വിജയ് കുമാർ റാവൽ, യോഗേഷ് സാഗർ, നാരായൺ കുചെ, കീർത്തികുമാർ ബംഗ്ഡിയ എന്നിവരാണ് സസ്പെൻഷനിലായ എം.എൽ.എമാർ. അതേസമയം 12 ബിജെപി എംഎൽഎമാരുടെ സസ്പെൻഷൻ റദ്ദാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്യുകയും സുപ്രീം കോടതിക്ക് നന്ദി പറയുകയും ചെയ്യുന്നതായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.
Story Highlights : sc-quashes-one-year-suspension-of-12-bjp-mlas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here