‘പി എം’ എന്നും ‘ശക്തി’ എന്നും ചേർത്തത് കൊണ്ട് മാത്രം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടില്ല; കെ സുധാകരൻ

മോദി ഭരണകൂടത്തിൻ്റെ തെറ്റായ നയങ്ങളാൽ തകർന്നു പോയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവേകാനുള്ള ഒരവസരം കൂടി ധനമന്ത്രി നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പദ്ധതികളുടെ മുന്നിലും പിന്നിലും “പി എം” എന്നും “ശക്തി” എന്നും ചേർത്തത് കൊണ്ട് മാത്രം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടില്ല. ഒറ്റനോട്ടത്തിൽ പഴയ പദ്ധതികളുടെ പേര് പുതുക്കുന്ന, കേന്ദ്ര സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന വളരെയേറെ നിരാശാജനകമായ ബഡ്ജറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ജനജീവിതം ദുസഹമാക്കുന്ന ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിപ്രായപ്പെട്ടു. ബജറ്റ് നിരാശജനകമാണ്. കൊവിഡും സാമ്പത്തികമാന്ദ്യവും പരിഗണിച്ചില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. ബജറ്റിലെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രഖ്യപനങ്ങളെ സ്വാഗതം ചെയ്യുന്നു. വന്ദേഭാരത് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ റെയിലിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേരളത്തിൽ നികുതി വരുമാനം കുറഞ്ഞത് കെടുകാര്യസ്ഥത കൊണ്ടാണ്. കെ റെയിൽ പദ്ധതിക്ക് അനുമതി കൊടുക്കരുത് എന്നാണ് പ്രതിപക്ഷ ആവശ്യം. വന്നില്ലെങ്കിൽ നല്ലകാര്യം. കേരളം രക്ഷപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : ലോകായുക്തയുടെ ചിറകരിയുന്നത് അഴിമതി കേസില്‍ നിന്നും രക്ഷപെടാന്‍; സര്‍ക്കാരിനെതിരെ കെ.സുധാകരന്‍
പ്രധാന്‍മന്ത്രി ഗതിശക്തി മിഷന്‍, എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനം, ഉത്പാദന ക്ഷമത കൂട്ടല്‍, സാമ്പത്തിക നിക്ഷേപം എന്നീ നാല് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്.അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലിടം നേടി. പിഎം ഗതിശക്തി പദ്ധതിയിലൂടെ വിപുലമായ അടിസ്ഥാന സൗകര്യ വികസനവും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.
Story Highlights : K Sudhakaran on Budget 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here