Advertisement

യു.എ.ഇയില്‍ ബിസിനസുകള്‍ക്ക് പുതിയ കോര്‍പറേറ്റ് നികുതി വരുന്നു

February 1, 2022
1 minute Read

യു.എ.ഇയില്‍ ബിസിനസുകള്‍ക്ക് പുതിയ കോര്‍പറേറ്റ് നികുതി സംവിധാനം ഏര്‍പ്പെടുത്തുന്നു. 3,75,000 ദിര്‍ഹത്തില്‍ കൂടുതല്‍ ലാഭമുള്ള ബിസിനസുകള്‍ക്കാണ് നികുതി ബാധകമാവുക. 2023 ജൂണില്‍ തുടങ്ങുന്ന സാമ്പത്തിക വര്‍ഷം മുതല്‍ ഒമ്പത് ശതമാനം കോര്‍പറേറ്റ് നികുതിയാണ് ചുമത്താന്‍ ആലോചിക്കുന്നതെന്ന് യു.എ.ഇ ധനമന്ത്രാലയം വ്യക്തമാക്കി. അറബ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2023 ജൂണ്‍ ഒന്നിനോ അതിനുശേഷമോ ആരംഭിക്കുന്ന ആദ്യ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കംമുതലാണ് ബിസിനസുകള്‍ക്ക് കോര്‍പ്പറേറ്റ് നികുതി ബാധകമാവുക.
എന്നാല്‍ വ്യക്തിഗത വരുമാനത്തിന് കോര്‍പ്പറേറ്റ് നികുതി ബാധകമാവില്ല. (uae announced corporate tax on business)

വിദേശ ബാങ്കുകളുടെ യു.എ.ഇയിലെ ശാഖകള്‍ക്ക് മേല്‍ 20 ശതമാനം നികുതി ഈടാക്കാനും തീരുമാനമായി. റിയല്‍ എസ്റ്റേറ്റ്, മറ്റ് നിക്ഷേപങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് വ്യക്തിഗത ആദായനികുതി ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിദേശ ബാങ്കുകളുടെ യു.എ.ഇയിലെ ശാഖകള്‍ക്ക് മേല്‍ 20 ശതമാനം നികുതി ഈടാക്കാനും തീരുമാനമായിട്ടുണ്ട്. 2018ല്‍ മിക്ക ഗുഡ്സ് ആന്‍ഡ് സര്‍വീസുകള്‍ക്കും മേല്‍ സ്റ്റാന്‍ഡേര്‍ഡ് റേറ്റ് ആയി യു.എ.ഇ അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. യു.എ.ഇ കൂടെ കോര്‍പറേറ്റ് നികുതി ഈടാക്കാന്‍ തുടങ്ങുന്നതോടെ ആറ് ജി.സി.സി രാജ്യങ്ങളിലും കോര്‍പറേറ്റ് നികുതി നിലവില്‍ വരും.

ബിസിനസ് ഉടമസ്ഥാവകാശ നിയമങ്ങളിലെ നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതും ചിലര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതും ഉള്‍പ്പടെ വിദേശ നിക്ഷേപകരെ നിലനിറുത്താനുള്ള ശ്രമങ്ങള്‍ യു.എ.ഇ അടുത്തിടെ സ്വീകരിച്ചിരുന്നു. രാജ്യത്തെ വെള്ളി-ശനി വാരാന്ത്യ അവധികള്‍ ശനി-ഞായര്‍ ദിവസങ്ങളിലേക്ക് ഈ വര്‍ഷം മാറ്റുകയും ചെയ്തു. ആഗോളവിപണികളുമായി പൊരുത്തപ്പെടാനാണ് അവധികള്‍ മാറ്റിയത്. ഇതിനുശേഷമുള്ള യു.എ.ഇയുടെ ഏറ്റവും പ്രധാന നീക്കമാണ് നികുതി ഏര്‍പ്പെടുത്താനുള്ള പ്രഖ്യാപനം.
നിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യമെന്ന നിലയില്‍, അന്താരാഷ്ട്ര, പ്രാദേശിക തലങ്ങളില്‍ ബിസിനസുകള്‍ വളരാന്‍ യു.എ.ഇ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് നികുതി ഏര്‍പ്പെടുത്താനുള്ള പ്രഖ്യാപനം നടത്തിക്കൊണ്ട് യു.എ.ഇയുടെ ധനമന്ത്രാലയം അണ്ടര്‍സെക്രട്ടറി യൂനിസ് ഹാജി അല്‍ ഖൂരി പറഞ്ഞു.

സൗദി അറേബ്യയാണ് ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കോര്‍പറേറ്റ് നികുതി ഈടാക്കുന്ന രാജ്യം. 20 ശതമാനം നികുതിയാണ് സൗദി ഈടാക്കുന്നത്. കുവൈത്തിലും ഒമാനിലും ഇത് 15 ശതമാനവും ഖത്തറില്‍ 10 ശതമാനവുമാണ്. പ്രധാനമായും എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് യു.എ.ഇ. എന്നാല്‍ ക്രൂഡോയിലിനെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കി ഗതാഗതം, ടൂറിസം, വ്യാപാരം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അയല്‍രാജ്യമായ സൗദി അറേബ്യയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാര്‍. സൗദി അറേബ്യയില്‍ നിന്ന് വര്‍ദ്ധിച്ചുവരുന്ന മത്സരമാണ് യു.എ.ഇ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top