പ്രതീക്ഷിക്കുന്നത് 7 മില്യൺ ഡോളർ; അത്യപൂർവ്വ ബ്ലാക്ക് ഡയമണ്ട് “ദ എനിഗ്മ” ലേലത്തിന്…

അത്യപൂർവ വജ്രമായ ബ്ലാക്ക് ഡയമണ്ട് ദുബായിൽ പ്രദർശനത്തിന്. ഭൂമിക്ക് പുറത്ത് നിന്നും എത്തി എന്ന് കരുതപ്പെടുന്ന കറുത്ത വജ്രമാണിത്. ‘ദ എനിഗ്മ’ എന്നാണ് വജ്രത്തിന് പേരിട്ടിരിക്കുന്നത്. 555.55 കാരറ്റുള്ള ഈ വജ്രം ഫെബ്രുവരിയിൽ ലണ്ടനിൽ ലേലം ചെയ്യപ്പെടുന്നതിന് മുൻപായി ദുബായിലെയും ലോസ് ഏഞ്ചൽസിലെയും പര്യടനത്തിന്റെ ഭാഗമായാണ് ദുബായിൽ എത്തിച്ചിരിക്കുന്നത്.
ഇതുവരെ ലേലത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മുഖമുള്ള ഫാൻസി ബ്ലാക്ക് ഡയമണ്ടാണിതെന്നും 2006 ലെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ലോകത്തിലെ ഏറ്റവും വലിയ കട്ട് ഡയമണ്ടായി പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഈ ഘടനയുടെ കാർബണഡോകൾ ബ്രസീലിലും മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലും മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ കാർബണഡോ ഡയമണ്ട് എന്നും അറിയപ്പെടുന്ന ഈ കറുത്ത വജ്രം ബഹിരാകാശത്ത് നിന്ന് വന്നതായിരിക്കാം എന്നും ശാസ്ത്രജ്ഞർ അവയുടെ ഉത്ഭവത്തെക്കുറിച്ച് വളരെക്കാലമായി സിദ്ധാന്തിച്ചിട്ടുണ്ട്.
മിക്ക കാർബണഡോകൾക്കും ഏകദേശം 2.6 മുതൽ 3.2 ബില്യൺ വർഷം പഴക്കമുണ്ട്. ഭൂമി തന്നെ 4.65 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ളതാണ്. ഭൂമിയുടെ പ്ലേറ്റുകൾ ചലിക്കുമ്പോഴും അന്തരീക്ഷത്തിലെ ഓക്‌സിജനേഷൻ നടക്കുമ്പോഴും കാർബണഡോകൾ രൂപപ്പെടുന്നു. “അവ ബഹിരാകാശത്ത് വളരുകയും പിന്നീട് ഭൂമിയുടെ ഉപരിതലത്തിൽ പതിക്കുകയും ചെയ്തുവെന്ന് സൂചിപ്പിക്കുന്ന ഇന്റർസ്റ്റെല്ലാർ സിദ്ധാന്തങ്ങളും നിലവിലുണ്ട്.
എനിഗ്മ ഇതിനുമുമ്പ് എവിടെയും പ്രദർശിപ്പിച്ചിട്ടില്ല. 4 മില്യൺ ഡോളറിനും 7 മില്യൺ ഡോളറിനും ഇടയിൽ വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ചരിത്രത്തെക്കുറിച്ച് വളരെക്കുറച്ച് പേർക്ക് മാത്രമേ അറിവുള്ളു. ദുബായിൽ തിങ്കളാഴ്ച മുതൽ പ്രദർശനത്തിന് എത്തിയ ഈ വജ്രം ഇതാദ്യമായാണ് പ്രദർശനത്തിന് എത്തിക്കുന്നത്. ലേലത്തിൽ ക്രിപ്റ്റോ കറൻസിയും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും കാഠിന്യമേറിയ വജ്രം എന്ന സ്ഥാനമുള്ള 55 മുഖങ്ങളുള്ള ഈ വജ്രത്തിന് 5 എന്ന അക്കവുമായി വളരെയധികം സാമ്യമുണ്ടെന്ന് ആഭരണരംഗത്തെ വിദഗ്ദ്ധയായ സോഫി സ്റ്റീവൻ വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസിനോട് വ്യകത്മാക്കി. വജ്രത്തിന്റെ ആകൃതി മിഡിൽ ഈസ്റ്റേൺ ഈന്തപ്പന ചിഹ്നമായ ഖംസയെ അടിസ്ഥാനമാക്കിയുള്ളതാണ്. അറബിയിൽ അഞ്ച് എന്നർത്ഥമാക്കുന്നതാണ് ഖംസ. അത് ശക്തിയേയും സംരക്ഷണത്തേയും പ്രതിനിധീകരിക്കുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here