കൊവിഡ് കേസുകൾ കുറയുന്നു; സിപിഐഎം സമ്മേളനങ്ങൾ മാറ്റിയേക്കില്ല

സംസ്ഥാനത്തെ സിപിഐഎം സമ്മേളനങ്ങൾ മാറ്റിയേക്കില്ല. നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്നാണ് ഈ നീക്കം. അന്തിമ തീരുമാനം ഈ മാസം 17 മുതൽ 20 വരെ നീളുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ ഉണ്ടാവും. (cpim meeting not postponing)
സിപിഐഎം സംസ്ഥാന സമ്മേളനം അടുത്ത മാസം 1 മുതൽ 4 വരെ കൊച്ചിയിൽ വച്ചാണ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ അത് മാറ്റിവെക്കേണ്ടി വരുമോ എന്ന് സംശയമുണ്ടായിരുന്നു. ചില ജില്ലാ സമ്മേളനങ്ങൾ വെട്ടിക്കുറച്ചു. ആലപ്പുഴ സമ്മേളനം ഇതുവരെ നടന്നിട്ടില്ല. ഫെബ്രുവരി 15 വരെ കൊവിഡ് രൂക്ഷമായി തുടരുമെന്നും പിന്നീട് കുറയുമെന്നുമായിരുന്നു നേരത്തെ വിദഗ്ധർ നൽകിയിരുന്ന മുന്നറിയിപ്പ്. ഇങ്ങനെയാണെങ്കിൽ സമ്മേളനങ്ങൾ മാറ്റിവെക്കേണ്ടിവരുമായിരുന്നു.
Read Also : ലോകായുക്ത ഓർഡിനൻസ്; സർക്കാരിന് തലവേദനയായി സിപിഐയുടെ എതിർപ്പ്
എന്നാൽ, ഇപ്പോൾ തന്നെ കൊവിഡ് വ്യാപനം ഉയർന്ന അളവിലേക്ക് എത്തി തിരിച്ചിറങ്ങുകയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ദിനംപ്രതി കൊവിഡ് വ്യാപനം കുറയുകയാണെന്നും അതുകൊണ്ട് തന്നെ ഇനി സമ്മേളനങ്ങൾ നടത്തുന്നതിനു തടസമുണ്ടാവില്ലെന്നും സിപിഐഎം കണക്കുകൂട്ടുന്നു. ഇന്ന് നടക്കുന്ന കൊവിഡ് അവലോകന യോഗ തീരുമാനങ്ങൾ അനുസരിച്ചാവും തീരുമാനം.
ഇന്ന് വൈകുന്നേരം മൂന്നരയ്ക്ക് ഓൺലൈനായാണ് കൊവിഡ് അവലോകന യോഗം നടക്കുക. രോഗ വ്യാപന തോത് കുറയുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏത് തരത്തിൽ മുന്നോട്ടുകൊണ്ടുപോകണമെന്ന് അവലോകന യോഗം പരിശോധിക്കും.
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. ഞായറാഴ്ചകളിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം പിൻവലിച്ചേക്കും. ക്യാറ്റഗറി തിരിച്ചുള്ള ജില്ലാ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. അതേ സമയം, ക്യാറ്റഗറിയിലെ ജില്ലകൾ പുന:ക്രമീകരിക്കുന്നതിലും തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ജില്ലകളിലെ തീയറ്ററുകൾ തുറക്കണമോ എന്ന കാര്യത്തിലും ഇന്നത്തെ അവലോകനയോഗം തീരുമാനം എടുത്തേക്കും. ആരാധനാലയങ്ങളിൽ ഞായറാഴ്ചകളിൽ 20 പേർക്ക് പങ്കെടുക്കാമെന്ന നിയന്ത്രണത്തിലും മാറ്റം വരാനാണ് സാധ്യത. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ അധ്യയന സമയം വൈകുന്നേരം വരെയാക്കണമോ എന്ന കാര്യവും ഇന്നറിയാം. അതേസമയം, സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം ഇരുപത്തിരണ്ടായിരത്തിനടുത്തായും, ടി പി ആർ 30 ശതമാനത്തിന് താഴേക്കും എത്തിയത് ആശ്വാസം നൽകുന്നു.
Story Highlights: cpim meeting not postponing covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here