ചരിത്രദൗത്യത്തിന്റെ ഓരോ നിമിഷവും ലോകം അറിഞ്ഞത് ട്വന്റിഫോറിലൂടെ; മാതൃകാ മാധ്യമ ഇടപെടൽ നടത്തി റിപ്പോർട്ടേഴ്‌സ്

രാപ്പകൽ ഭേദമില്ലാതെ രക്ഷാദൗത്യത്തിന്റെ ഓരോ നിമിഷവും ലോകത്തെ അറിയിച്ചത് ട്വന്റിഫോർ. ഇന്നലെ ഉച്ച മുതലുള്ള തത്സമയ സംപ്രേഷണം ഏറ്റെടുത്തത് ലക്ഷക്കണക്കിന് പ്രേക്ഷകരാണ്. മദ്രാസ് റെജിമെന്റിലെ സൈനികരുടെ ഓരോ നീക്കവും ആദ്യം പ്രേക്ഷകരെ അറിയിച്ചത് ട്വന്റിഫോറായിരുന്നു. ( 24 reporters behind babu rescue )
അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണുകൾ എത്തിച്ച് ട്വന്റിഫോർ ദൃശ്യങ്ങൾ പകർത്തി. ലോകം മുൾമുനയിൽ നിന്ന 48 മണിക്കൂറിൽ മാതൃകാ മാധ്യമ ഇടപെടൽ നടത്തി ട്വന്റിഫോറിന്റെ റിപ്പോർട്ടേഴ്‌സ്. റിപ്പോർട്ടേഴ്‌സായ ദീപക് ധർമടം, വി.എസ് രഞ്ജിത്ത്, സുർജിത് അയ്യപ്പത്ത്, നിഖിൽ പ്രമേഷ്, സുധീഷ ധർമൻ എന്നിവർ ഓരോ സ്ഥലത്ത് നിന്നും തത്സമയ വിവരങ്ങൾ നൽകി. രഞ്ജിത്ത് ആർ പാപ്പി, അരുൺ ഹുണിഗൻ, ബിനേഷ് ബാബുരാജ്, മുനീഫ് എന്നിവരാണ് ദൃശ്യങ്ങൾ പകർത്തിയത്. അരുൺ ഏഴുപുന്നയുടെ നേതൃത്വത്തിലുള്ള ക്യാമറാ സംഘമാണ് ഡ്രോൺ പ്രവർത്തിപ്പിച്ചത്.
രക്ഷാപ്രവർത്തനത്തിന് ഇൻസ്പയർ 2 ഡ്രോൺ ട്വന്റിഫോർ സംഘ എത്തിച്ചുനൽകിയിരുന്നു. അഞ്ച് കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുള്ളതായിരുന്നു ഈ ഡ്രോൺ. മണിക്കൂറിൽ എഴുപത് കിലോമീറ്റർ വേഗതിയിൽ കാറ്റ് വീശിയാലും മൂന്ന് കിലോ ഭാരം വരെ ഡ്രോണിന് താങ്ങാനാകും. ഒറ്റ തവണ ചാർജ് ചെയ്താൽ 25 മിനിറ്റ് പറക്കാൻ സാധിക്കും. ഒപ്പം സ്റ്റാർട്ടിങ് പൊസിഷനിലേക്ക് തിരിച്ചെത്താനും സാധിക്കും.
എന്നാൽ മലയിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിന് കുടിവെള്ളമെത്തിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സൈനിക ദൗത്യസംഘം അറിയിച്ചു.
Read Also : ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു; ആരോഗ്യനില തൃപ്തികരം
ഇരുപത്തിമൂന്നുകാരനായ ബാബു ചെറാട് മലയിൽ കുടുങ്ങിയപ്പോൾ നാട്ടുകാർക്കൊപ്പം ഉറങ്ങാതെ തത്സമയ വിവരങ്ങൾ ലോകത്തെ അറിയിക്കാൻ ട്വന്റിഫോർ സംഘാംഗങ്ങളും ഉണർന്നിരുന്നു. ബാബുവിന്റെ വാക്കുകൾ ആദ്യം അമ്മ റഷീദ കേട്ടത് ട്വന്റിഫോറിലൂടെയാണ്. ബാബു ഉറങ്ങിപ്പോയോ, വിശക്കുന്നുണ്ടോ, ആരോഗ്യസ്ഥിതിയെന്ത് തുടങ്ങി വലിയ ആശങ്ക ജനങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ട്വന്റിഫോറിന്റെ ഡ്രോൺ സംഘമെത്തി ഡ്രോൺ പറപ്പിച്ച് ബാബു ഇരിക്കുന്ന പൊത്തിനരികിൽ എത്തിച്ചപ്പോൾ ബാബു കൈവീശി കാണിച്ചു. ഇതോടെയാണ് ബാബു ഊർജസ്വലനായിരിക്കുന്നുവെന്ന ആശ്വാസ വാർത്ത ലോകം അറിഞ്ഞത്.
ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്.
അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവർത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാൻ പ്രതിസന്ധികളേറെയായിരുന്നു.
വെള്ളമോ ഭക്ഷണമോ നൽകാൻ യന്ത്രങ്ങൾക്ക് പോലും എത്തിപ്പെടാൻ സാധിക്കാത്ത വിധത്തിൽ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവർത്തനത്തിന്റെ മണിക്കൂറുകളിൽ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തിൽ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാൻ ബാബുവിന് കഴിഞ്ഞു എന്നതാണ് നിർണായകമായത്.
Story Highlights: 24 reporters behind babu rescue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here