ബാബുവിനെ നെഞ്ചോട് ചേർത്ത് സൈന്യം; രക്ഷകനായി സൈനികൻ ബാല
കേരളം ശ്വാസമടക്കിനിന്ന് നോക്കിക്കണ്ട സാഹസിക രക്ഷാദൗത്യം വിജയം കണ്ടു. ബാബുവിനെ നെഞ്ചോട് ചേർത്ത് സൈനികർ മലമുകളിലെത്തിച്ചു. കേണൽ ശേഖർ അത്രിയാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്. സൈനികൻ ബാലയാണ് ബാബുവിനെ നെഞ്ചോട് ചേർത്ത് താഴെയെത്തിച്ചത്. ( bala rescued babu )
ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്.
Read Also : ബാബു മലമുകളിൽ; ഇനി താഴേക്ക്
അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു.
ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവർത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാൻ പ്രതിസന്ധികളേറെയായിരുന്നു.
വെള്ളമോ ഭക്ഷണമോ നൽകാൻ യന്ത്രങ്ങൾക്ക് പോലും എത്തിപ്പെടാൻ സാധിക്കാത്ത വിധത്തിൽ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവർത്തനത്തിന്റെ മണിക്കൂറുകളിൽ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തിൽ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാൻ ബാബുവിന് കഴിഞ്ഞു എന്നതാണ് നിർണായകമായത്.
Story Highlights: bala rescued babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here