മണിപ്പൂർ തെരഞ്ഞെടുപ്പ്: പ്രകടനപത്രിക വൈകും, കൂടുതൽ സമയം വേണമെന്ന് ബിജെപി

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിസന്ധി അവസാനിക്കാതെ ബിജെപി ക്യാമ്പ്. പ്രകടന പത്രിക പുറത്തിറക്കാൻ കഴിയാത്തതാണ് പാർട്ടി നേരിടുന്ന പുതിയ വെല്ലുവിളി. പ്രകടനപത്രിക പുറത്തിറക്കാൻ സമയമെടുക്കുമെന്ന് കേന്ദ്രമന്ത്രിയും സംസ്ഥാന തെരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ള ഭൂപേന്ദ്ര യാദവ് പറഞ്ഞു. പുതിയ രീതിയിലായിരിക്കും പ്രകടനപത്രിക കൊണ്ടുവരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 27 നും മാർച്ച് 3 നും രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. മാർച്ച് 10 ന് വോട്ടെണ്ണും.
പ്രകടന പത്രിക തയ്യാറാക്കുന്നത് വിശദമായ ചർച്ചയ്ക്ക് ശേഷമാണ്. തെരഞ്ഞെടുപ്പ് പ്രചാരണം പൂർണതോതിൽ ആരംഭിച്ചതിന് ശേഷം പ്രകടനപത്രിക പുറത്തിറക്കും. വരുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിൻ്റെ നേതൃത്വത്തിൽ പാർട്ടി മത്സരിക്കുമെന്നും ഭൂപേന്ദ്ര യാദവ് കൂട്ടിച്ചേർത്തു.
“എൻ ബിരേൻ സിംഗിൻ്റെ ശക്തമായ നേതൃത്വത്തിന് കീഴിൽ, മണിപ്പൂരിൽ ബിജെപി അഞ്ച് വർഷം വിജയകരമായി പൂർത്തിയാക്കി. വരുന്ന തെരഞ്ഞെടുപ്പിൽ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടും” – യാദവ് പറഞ്ഞു. പ്രധാനമന്ത്രി മോദിയും മറ്റ് നിരവധി കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് പ്രചാരണം നടത്തുമെന്ന് യാദവ് ഉറപ്പ് നൽകി. മണിപ്പൂർ തെരഞ്ഞെടുപ്പിൽ പൂർണ ഭൂരിപക്ഷത്തോടെ വിജയിക്കും. സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയതിനാൽ ജയം ഉറപ്പാണെന്നും യാദവ് കൂട്ടിച്ചേർത്തു.
മണിപ്പൂരിന്റെ വികസനത്തിനായി പ്രവർത്തിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും ഇതിനകം ചെയ്തിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും പ്രകടനപത്രികയിൽ പ്രതിഫലിക്കുമെന്നും യാദവ് പറഞ്ഞു. നേരത്തെ തീവ്രവാദ സംഘടനകൾ തങ്ങളുടെ സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയാണെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ആരോപിച്ചിരുന്നു. ഗ്രാമത്തലവന്മാരെ ഭീഷണിപ്പെടുത്തി ഭരണകക്ഷിക്ക് വോട്ട് ചെയ്യാൻ സായുധരായ തീവ്രവാദികൾ ബിജെപിക്ക് വേണ്ടി സജീവമായി പ്രചാരണം നടത്തുന്നുണ്ടെന്നും എൻപിപി കുറ്റപ്പെടുത്തി.
Story Highlights: bjp-manifesto-needs-some-more-time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here