‘എന്തിനുവേണ്ടിയെന്ന് അറിയില്ല’; വ്യാജ പീഡന പരാതിയില്‍ ക്രൈംബ്രാഞ്ചിനെതിരെ സ്വപ്‌ന സുരേഷ്

വ്യാജ പീഡന പരാതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം എന്തിനെന്ന് അറിയില്ലെന്ന് സ്വപ്‌ന സുരേഷ്. തന്റെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
‘ശിവശങ്കറിനെതിരായി പുതിയ വെളിപ്പെടുത്തലുകള്‍ താന്‍ നടത്തിയ ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എം. ശിവശങ്കറിന്റെ കൂടെ ആര് നിക്കും നിക്കില്ല, സര്‍ക്കാര്‍ കൂടെയുണ്ടോ എന്നൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല’. സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.
എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരായി വ്യാജ പരാതി നല്‍കിയ കേസിലാണ് രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ പത്ത് പ്രതികളുള്ള കേസില്‍ ആഭ്യന്തര അന്വേഷണ സമിതി അംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ സാറ്റ്സ് വൈസ് ചെയര്‍മാന്‍ വിനോയ് ജേക്കബ് ആണ് ഒന്നാം പ്രതി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Read Also : വ്യാജ പീഡന പരാതി; സ്വപ്‌ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
രണ്ടാംപ്രതിയായ സ്വപ്ന സുരേഷാണ് ഉദ്യോഗസ്ഥനെതിരായി വ്യാജപരാതിയുണ്ടാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി സൃഷ്ടിക്കാന്‍ കൂട്ടുനിന്നെന്നാണ് ആഭ്യന്തര അന്വേഷണ സമിതിക്കെതിരായ കണ്ടെത്തല്‍. 2016ലാണ് കേസില്‍ അന്വേഷണത്തിന് തുടക്കമിടുന്നത്. ബിനോയ് ജേകബ്, സ്വപ്ന സുരേഷ്, ദീപക് ആന്റോ, ഷീബ, നീതു മോഹന്‍, ഉമ മഹേശ്വരി സുധാകര്‍, സത്യ സുബ്രമണ്യം, രാജന്‍, ലീന ബിനീഷ്, അഡ്വ. ശ്രീജ ശശിധരന്‍ എന്നിവരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. എയര്‍ ഇന്ത്യാ സാറ്റ്സ് ജീവനക്കാരിയായിരിക്കെയാണ് സ്വപ്ന സുരേഷ് എല്‍എസ് സിബുവിനെതിരെ ഗൂഢാലോചന നടത്തി വ്യാജ പരാതി നല്‍കിയത്.
Story Highlights: swapna suresh, crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here