യുപി സ്ഥാനാർത്ഥികളിൽ 12 നിരക്ഷരർ; എട്ട് കടന്നത് വെറും 114 പേർ
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 12 പേർ നിരക്ഷരരാണെന്ന് റിപ്പോർട്ട്. 114 പേർ എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ളവരാണ്. 102 ബിരുദാനന്തര ബിരുദധാരികളും, പിഎച്ച്‌ഡി കഴിഞ്ഞ 6 പേരും മത്സരിക്കുന്നുണ്ട്.
ഉത്തർപ്രദേശ് ഇലക്ഷൻ വാച്ച് ആൻഡ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ഹിതപരിശോധനാ ഗ്രൂപ്പുകളുടെതാണ് റിപ്പോർട്ട്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 586 സ്ഥാനാർത്ഥികളിൽ 584 പേരുടെ സത്യവാങ്മൂലം വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലങ്ങൾ അപൂർണ്ണമായതിനാൽ വിശകലനം ചെയ്യാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ട് പറയുന്നു.
56 പേർ 25-30 വയസ്സിനിടയിലും, 150 പേർ 31-40 വയസ്സിനിടയിലും, 179 പേർ 41-50 വയസ്സിനിടയിലും, 130 പേർ 51-60 വയസ്സിനിടയിലും, 62 പേർ 61-70 വയസ്സിനിടയിലും, 6 പേർ 71-80 വയസ്സിനിടയിലും ഒരു മത്സരാർത്ഥി 81-90 വയസ്സിനിടയിലും പ്രായമുള്ളവരാണെന്ന് റിപ്പോർട്ട് പറയുന്നു. രണ്ടാം ഘട്ടത്തിൽ വിശകലനം ചെയ്ത സ്ഥാനാർത്ഥികളിൽ 515 (88.2 ശതമാനം) പുരുഷന്മാരും 69 (11.8 ശതമാനം) സ്ത്രീകളുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ അംറോഹ, ബറേലി, ബിജ്‌നോർ, ബുദൗൺ, മൊറാദാബാദ്, രാംപൂർ, സഹാറൻപൂർ, സംഭാൽ, ഷാജഹാൻപൂർ എന്നീ ഒമ്പത് ജില്ലകളിലെ 55 നിയമസഭാ സീറ്റുകളിലേക്കാണ് ഫെബ്രുവരി 14ന് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും. ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Story Highlights: 12-candidates-illiterate-114-educated-till-class-8
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here