സിഐടിയു ഭീഷണി, കണ്ണൂരിൽ ഹാർഡ്‌വെയർ കട പൂട്ടി; സർക്കാർ സഹായം തേടി ഉടമ

കണ്ണൂർ മാതമംഗലത്ത് സി.ഐ.ടി.യു ഉപരോധത്തെ തുടർന്ന് ഹാർഡ്‌വെയർ കട പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് ഉടമ റബീഹ്. കട തുറന്ന് പ്രവർത്തിക്കാൻ സർക്കാർ സുരക്ഷ നൽകണം. കോടതി പൊലീസ് സുരക്ഷ അനുവദിച്ചിട്ടും കട പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്ന് ഉടമ ട്വന്റിഫോറിനോട് പറഞ്ഞു. 70ലക്ഷം മുതൽമുടക്കി തുടങ്ങിയ സ്ഥാപനമാണ് മാസങ്ങൾക്കകം പൂട്ടേണ്ടിവന്നത്. സാധനം വാങ്ങാനെത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും റബീഹ് ആരോപിച്ചു.
കഴിഞ്ഞ ആഗസ്ത് രണ്ടിനാണ് എസ് ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‌വെയർ കട റബീഹ് തുടങ്ങിയത്. തൃശൂർ ആസ്ഥാനമാക്കി സിമന്റ് വ്യാപാരം നടത്തുന്ന സ്റ്റാർ എന്റർപ്രൈസസ് ഉടമ കെഎ സബീലുമായുള്ള പാർട്നർഷിപ്പിലാണ് കച്ചവടം ആരംഭിച്ചത്. കടയിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ ഇറക്കാൻ തൊഴിലാളികൾക്ക് ലേബർ കാർഡും ഹൈക്കോടതി മുഖാന്തിരം വാങ്ങി. എന്നാൽ സിഐടിയുക്കാർ ലോഡ് ഇറക്കുന്നത് തടയുകയും ഉടമയെ മർദിക്കുകയും ചെയ്തു എന്നാണ് പരാതി.
പൊലീസ് ഇടപെട്ട് വിഷയത്തിൽ കേസെടുത്തതോടെ തൊഴിൽ നിഷേധിച്ചെന്ന ആരോപണവുമായി സിഐടിയുക്കാർ കടയ്ക്കു മുന്നിൽ പന്തൽ കെട്ടി സമരം ആരംഭിച്ചു. ഭീഷണി വകവയ്ക്കാതെ സാധനം വാങ്ങിയ പ്രദേശത്തെ സിസിടിവി കട ഉടമ അഫ്സലിനെ നടുറോഡിൽ ചുമട്ട് തൊഴിലാളികൾ തല്ലി. സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും ആരോപണം സിഐടിയു തള്ളി. എന്നാൽ തൊഴിൽ നിഷേധത്തിനെതിരെയാണ് സമരം നടത്തുന്നതെന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം.
Story Highlights: shop-in-kannur-closed-due-to-citu-protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here