പഞ്ചാബ് തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയുടെ റാലിക്ക് മുന്നോടിയായി സുരക്ഷ ശക്തമാക്കി

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റാലിക്ക് സുരക്ഷാ ശക്തമാക്കി ജലന്ധർ പൊലീസ്. മുമ്പ് സംഭവിച്ച വീഴ്ച ആവർത്തിക്കാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പഴുതടച്ചുള്ള സുരക്ഷയാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. അതേസമയം നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
ഇന്നും 16,17 തിയതികളിലുമായി മാൾവ, ദോബ, മജ എന്നീ മൂന്ന് മേഖലകൾ ഉൾക്കൊള്ളുന്ന റാലികളിലാണ് നരേന്ദ്രമോദി പ്രസംഗിക്കുന്നത്. ഇന്ന് ജലന്തറിലും 16ന് പത്താൻ കോട്ടിലും 17ന് അബോഹറിലുമാണ് ആദ്യ റാലികൾ. ജലന്തർ, കപൂർത്തല, ഭട്ടിൻഡ എന്നീ മേഖലകളിലെ 27 നിയമസഭാ മണ്ഡലങ്ങളിൽ ബുധനാഴ്ച നടത്താനിരുന്ന നരേന്ദ്രമോദിയുടെ വെർച്വൽ റാലി റദ്ദാക്കിയ ശേഷമാണ് ഇന്നും 16,17 തീയതികളിലുമായി നടക്കുന്ന റാലികളിൽ അദ്ദേഹം പങ്കെടുക്കുമെന്നറിയിച്ചത്.
പ്രധാനമന്ത്രി കടന്ന് പോകുന്ന വഴികളിൽ കരിങ്കൊടി കാണിക്കുമെന്നും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നുമാണ് എസ്.കെ.എമ്മിന്റെ പ്രഖ്യാപനം. എന്നാൽ റോഡ് ഉപരോധിക്കില്ലെന്ന് ബർണാലയിലെ തർക്ഷീൽ ഭവനിൽ നടന്ന സംഘടനകളുടെ യോഗത്തിന് ശേഷം കർഷക നേതാവ് ഗുർ ഭക്ഷ് സിംഗ് പറഞ്ഞു. ഇന്ന് ബർണാല ജില്ലയിലെമ്പാടും കോലം കത്തിക്കാനാണ് തീരുമാനം. 16ന് സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി കടന്ന് പോകുന്ന വഴിയോരങ്ങളിൽ കരിങ്കൊടി കാണിക്കും.
കർഷക സംഘടനകൾ നടത്തിയ സമരം പിൻവലിക്കുമ്പോൾ കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാനാണ് കോലം കത്തിക്കലും കരിങ്കൊടി കാട്ടലുമെന്ന് ഗുർഭക്ഷ് സിംഗ് പറഞ്ഞു. കർഷകർക്കെതിരായ കേസുകൾ പിൻവലിക്കാനോ മിനിമം താങ്ങുവില കമ്മിറ്റി രൂപീകരിക്കാനോ കേന്ദ്രസർക്കാർ തയാറായില്ല.
Story Highlights: security-tightens-ahead-of-pm-modis-rally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here