Advertisement

നടിയെ ആക്രമിച്ച കേസ്; സർക്കാരിനെ വിമർശിച്ച് ഡബ്ല്യുസിസി

February 18, 2022
Google News 2 minutes Read
actress attack wcc facebook

നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് വിമൻ ഇൻ സിനിമ കളക്ടീവ്. സംഭവം നടന്ന് അഞ്ച് വർഷമായിട്ടും സംസ്ഥാന സർക്കാർ എന്തുചെയ്തു എന്ന് ഡബ്ല്യുസിസി തങ്ങലുടെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചു. ഇങ്ങനെയൊരു സംഭവം ഇനിയുണ്ടാവില്ല എന്നുറപ്പാക്കാൻ സർക്കാരും അധികാരികളും എന്തുചെയ്തു എന്നാണ് ഡബ്ല്യുസിസിയുടെ ചോദ്യം. (actress attack wcc facebook)

‘5 വർഷങ്ങൾക്കിപ്പുറം ഇങ്ങനെയൊരു സംഭവം ഇനിയുണ്ടാവില്ല എന്നുറപ്പാക്കാൻ സർക്കാരും അധികാരികളും എന്തുചെയ്തു? അതിജീവിച്ച സ്ത്രീയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്തു ചെയ്തു? എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ നാമോരോരുത്തരും എന്ത് ചെയ്തു?’ പോസ്റ്റിൽ ഡബ്ല്യുസിസി ചോദിക്കുന്നു.

തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിക്ക് സമീപം കാർ തടഞ്ഞുനിർത്തി ഒരുസംഘം നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ആദ്യം ഡ്രൈവരെ കേന്ദ്രികരിച്ചു തുടങ്ങിയ അന്വേഷണം ഒടുവിൽ ദിലീപിൽ എത്തി നിന്നു.

നടിയെ ആക്രമിച്ച കേസിൽ ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്യുകയും, പൾസർ സുനി എന്ന സുനിൽകുമാറടക്കമുള്ള 6 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഫെബ്രുവരി 19 ന് നടിയെ ആക്രമിച്ച കേസിൽ രണ്ടുപേർകൂടി പൊലീസ് പിടിയിലായി. കൃത്യത്തിന് ശേഷം സുനിയെ രക്ഷപെടാൻ സഹായിച്ച ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് പിടിക്കപ്പെട്ടത്.

ഇതേ ദിവസമാണ് സിനിമാപ്രവർത്തകർ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മ സംഘടിപ്പിച്ചത്. ഫെബ്രുവരി 20 ന് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നാലാമനായി തമ്മനം സ്വദേശി മണികണ്ഠൻ പിടിയിലായി. ഫെബ്രുവരി 25 ന് പൊലീസ് തെളിവെടുപ്പിനായി എത്തിയ ആക്രമിക്കപ്പെട്ട നടി പ്രതികളെ തിരിച്ചറിഞ്ഞു. മാർച്ച് 3 കൂടുതൽ അന്വേഷണം നടത്തണമെന്നു പൊലീസ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങി.

ജൂൺ 26 ന് ദിലീപിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന കേസിൽ പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി. അന്നുതന്നെയാണ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തൽ ദിലീപ് നടത്തിയത്. അക്രമിക്കപ്പെട്ട നടിയും പൾസർ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് ദിലീപ് പറഞ്ഞത്. ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോൾ ഓർക്കണമെന്നും ദിലീപ് പറഞ്ഞു. വൻ വിവാദങ്ങൾക്കാണ് ഈ പ്രസ്ഥാവന വഴിവെച്ചത്. തുടർന്ന് ജൂൺ 28 ന് ദിലീപിനെയും നാദിർഷയേയും 13 മണിക്കൂർ പൊലീസ് ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും അറസ്റ്റ് ഉണ്ടായില്ല. ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒടുവിൽ നാല് തവണയുണ്ടായ ജാമ്യനിഷേധനത്തിന് ശേഷം അഞ്ചാം തവണ ദിലീപിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു.

സഹപ്രവർത്തകൻ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് നടി ആക്രമിക്കപ്പെട്ടതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. വിചാരണ പൂർത്തിയാകാനിരിക്കെ ചില വെളിപ്പെടുത്തലുകളെ തുടർന്ന് ദിലീപിനെതിരെ പുതിയ കേസും ഇതിനിടെ രജിസ്റ്റർ ചെയ്തതു. അഞ്ച് വർഷം തികയുമ്പോൾ കേസിൽ ചോദ്യങ്ങൾ പലതും ബാക്കിയാണ്. വിചാരണ എന്ന് പൂർത്തിയാകുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയും ചെയ്യുന്നു.

Story Highlights: actress attack case wcc facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here