‘ഈ സർക്കാരിന് അടിച്ചമർത്തൽ സ്വഭാവം’; യോഗിക്കെതിരെ പ്രിയങ്ക
ഉത്തർപ്രദേശ് സർക്കാരിനെതിരെ വീണ്ടും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എതിർക്കുന്നവരെയും വിയോജിക്കുന്നവരെയും അടിച്ചമർത്താൻ കഴിയുമെന്ന് യുപി സർക്കാർ കരുതുന്നു. എന്നാൽ സുപ്രീം കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയാണെന്നും പ്രിയങ്ക പറഞ്ഞു. 2019ലെ സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്ക് നൽകിയ റിക്കവറി നോട്ടീസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രസ്താവന.
“സുപ്രീം കോടതി പറഞ്ഞത് ശരിയാണ്. വസൂലി (യുപി സർക്കാർ പണം വീണ്ടെടുക്കൽ) ചെയ്തത് തെറ്റായിരുന്നു. ശരിയായ നടപടിക്രമം പാലിക്കണമെന്ന് ഞങ്ങൾ ആദ്യം മുതൽ പറഞ്ഞിരുന്നു. തങ്ങളെ എതിർക്കുന്ന ആരെയും തടയാമെന്ന ചിന്ത ഈ സർക്കാരിനുണ്ട്,” പ്രിയങ്ക പറഞ്ഞു. ജനാധിപത്യത്തിൽ ഇത്തരം കാര്യങ്ങൾ നടക്കില്ലെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
“ഈ സർക്കാരിന് അടിച്ചമർത്തൽ സ്വഭാവമുണ്ട്, ഏത് പ്രതിഷേധവും അടിച്ചമർത്താൻ കഴിയുമെന്ന് സർക്കാർ കരുതുന്നു. സിഎഎ പ്രതിഷേധക്കാരെ മാത്രമല്ല, വിദ്യാർത്ഥികളെയും അവരുടെ സ്വത്ത് പിടിച്ചെടുക്കുമെന്ന് സർക്കാർ ഭീഷണിപ്പെടുത്തിയിരുന്നു” പ്രിയങ്ക പറഞ്ഞു.
“ബിജെപി വികസനത്തിന്റെ രാഷ്ട്രീയമല്ല ചെയ്യുന്നത്. യുവാക്കൾ തൊഴിലില്ലാത്തവരാണ്, വിലക്കയറ്റം കൂടുതലാണ്, കർഷകർ വളം സംഭരിക്കുന്നതിലും വിളകൾക്ക് മതിയായ വില ലഭിക്കാതെയും വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നു. ജനങ്ങൾക്ക് ഉപജീവനത്തിന് മാർഗങ്ങൾ ഇല്ല. ചെറുകിട കച്ചവട സ്ഥാപനങ്ങൾ പൂട്ടുന്നു. എല്ലാവരും വിഷമിക്കുമ്പോൾ പിന്നെ എവിടെ വികസനം?” പ്രിയങ്ക ചോദിച്ചു.
Story Highlights: up-govt-thinks-it-can-suppress-those-who-oppose-it
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here