സിഎഎ വിരുദ്ധ പ്രക്ഷോഭകരില്‍ നിന്ന് പിരിച്ചെടുത്ത പണം തിരിച്ചുനല്‍കും; യുപി സര്‍ക്കാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈടാക്കിയ 22.4 ലക്ഷം രൂപ തിരികെ നല്‍കും. സിഎഎ വിരുദ്ധ പ്രക്ഷോഭകരില്‍ നിന്ന് ഈടാക്കിയ പണം തിരിച്ചടയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചതിന് 875 പേര്‍ക്കെതിരെ റിക്കവറി നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. രണ്ട് കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയത്.
സിഎഎ പ്രതിഷേധത്തിനിടെ 1.9 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. തുടര്‍ന്ന് 875 കേസുകളില്‍ പൊലീസ് റിക്കവറി നോട്ടിസ് അയച്ചു. 73 കേസുകളില്‍ നോട്ടിസ് നല്‍കാനിരിക്കെയാണ് സുപ്രിം കോടതി വിധി വന്നത്.
Read Also :നിയമസഭാ തെരഞ്ഞെടുപ്പ്; യുപിയിലും പഞ്ചാബിലും ഭേദപ്പെട്ട പോളിംഗ്
നോട്ടിസ് അയച്ചവരില്‍ നിന്ന് ഇതുവരെ 22.4 ലക്ഷം രൂപയാണ് ഇതുവരെ പിടിച്ചെടുത്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാത്രമല്ല 800ലധികം പേര്‍ക്കെതിരെ നല്‍കിയ നോട്ടീസ് സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്ന് പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഖ്നൗ, മീററ്റ്, മുസാഫര്‍നഗര്‍, രാംപൂര്‍, സംഭാല്‍, മൊറാദാബാദ് എന്നിവിടങ്ങളിലാണ് കൂടുതല്‍ റിക്കവറി നോട്ടിസ് അയച്ചത്.
Story Highlights: UP govt to refund Rs 22.4 lakh collected from anti-CAA protesters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here