ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചുവെന്ന് സര്‍ക്കാര്‍; കൂട്ടുപ്രതികളുടെ ഫോണിലെ വിവരങ്ങളും നശിപ്പിച്ചു, ജനുവരി 30നാണ് നശിപ്പിച്ചതെന്ന് പ്രോസിക്യൂഷന്‍

ഗുഢാലോചനക്കേസില്‍ ഏറെ നിര്‍ണായകമായ ദീലിപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി സര്‍ക്കാര്‍. കൂട്ടുപ്രതികളുടെ ഫോണിലെ വിവരങ്ങളും നശിപ്പിച്ചു. കഴിഞ്ഞ ജനുവരി 30നാണ് ഫോണിലെ വിവരങ്ങള്‍ ദിലീപ് നശിപ്പിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം കൈമാറിയ ആറു ഫോണുകളിലെ വിവരങ്ങളാണ് പൂര്‍ണമായും നശിപ്പിച്ചതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. ശാസ്ത്രീയ പരിശോധനയില്‍ ഇത് ബോധ്യപ്പെട്ടുവെന്നും ഹൈക്കോടതിയെ അറിയിച്ചു. ഫോണുകള്‍ കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചതിന് പിന്നാലെയാണ് തെളിവുകള്‍ നശിപ്പിച്ചത്. തുടരന്വേഷണം റദാക്കണമെന്ന ഹര്‍ജിയുടെ വാദത്തിനിടയിലാണ് നിര്‍ണായകമായ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
കേസില്‍ തുടരന്വേഷണം നീട്ടാനാകില്ലെന്ന് കേസ് പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞു. എന്നാല്‍ അന്വേഷണം അന്തിമഘട്ടത്തിലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനി എത്ര സമയം വേണമെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. തുടരന്വേഷണത്തിന് സമയപരിധിവെക്കുന്നതില്‍ കുഴപ്പമില്ലെന്നും ക്രൈം ബ്രാഞ്ച് മറുപടി നല്‍കി.
തുടര്‍ന്ന് തുടരന്വേഷണം നീട്ടാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇതിനൊരു സമയക്രമം നിശ്ചയിക്കണമെന്ന നിലപാടാണ് കോടതിക്കുള്ളത്. വിചാരണക്കോടതി അനുവദിച്ച മാര്‍ച്ച് ഒന്നിന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൂടെ എന്ന് കോടതി ആരാഞ്ഞു. ഈ കേസിന് മാത്രം എന്ത് പ്രത്യേകതയാണുള്ളത്. ഒരാളുടെ മൊഴിയില്‍ അന്വേഷണം നടത്താന്‍ എന്തിനിത്ര സമയമെന്നും കോടതി ചോദിക്കുകയുണ്ടായി. അതേസമയം, പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും തുടരന്വേഷണത്തിന് നിയമ തടസങ്ങളില്ലല്ലോയെന്ന് പ്രോസിക്യൂഷനും കോടതിയോട് തിരികെ പറയുന്ന സ്ഥിതിയുണ്ടായി. നിലവില്‍ വാദം പുരോഗമിക്കുകയാണ്. കേസില്‍ ഒരു സമയക്രമം നിശ്ചയിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
Story Highlights: Government alleges destruction of evidence on Dileep’s phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here