സിനിമയില്‍ അമ്മയായും ജീവിതത്തില്‍ ചേച്ചിയായും; കെപിഎസി ലളിതയുടെ ഓര്‍മകളില്‍ മനോജ് കെ ജയന്‍

സഹപ്രവര്‍ത്തക എന്ന നിലയ്ക്കപ്പുറം തന്റെ സഹോദരിയായിരുന്നു കെപിഎസി ലളിതയെന്ന് നടന്‍ മനോജ് കെ ജയന്‍. അഭിനയകല എന്താണെന്ന് പഠിപ്പിച്ച് തരുന്ന നടി…എവിടെ എപ്പോള്‍ വച്ച് കണ്ടാലും ഓടിവന്ന് വിശേഷങ്ങള്‍ ചോദിക്കും. എക്കാലത്തും മലയാള സിനിമകയുടെ സമ്പത്തായിരുന്നു കെപിഎസി ലളിതയെന്നും മനോജ് കെ ജയന്‍ അനുസ്മരിച്ചു.
‘നഷ്ടങ്ങളുടെ കണക്ക് മാത്രം ഇങ്ങനെ നീളുകയാണ്. ഓരോ നഷ്ടങ്ങളും നികത്താനാകാത്തവയാണ്. മലയാള സിനിമയുടെ എക്കാലത്തെയും സ്വത്തായിരുന്നു ലളിത ചേച്ചി. അഭിനയ കല എന്താണെന്ന് പഠിപ്പിച്ച് തന്ന കലാകാരി. ഞാന്‍ സിനിമയിലെത്തിയപ്പോള്‍ തന്നെ ഭരതേട്ടന്റെ വെങ്കലത്തിലൂടെ ചേച്ചിയുടെ മകനായി വേഷമിടാന്‍ അവസരം ലഭിച്ചു.
സിനിമയില്‍ അമ്മ-മകന്‍ ബന്ധമായിരുന്നു കൂടുതലെങ്കിലും ജീവിതത്തില്‍ കെപിഎസി ലളിത എന്ന നടി എന്റെ സ്വന്തം ചേച്ചിയാണ്. എവിടെ വച്ച് കണ്ടാലും ഓടിവന്ന് കയ്യില്‍ പിടിക്കും. കയ്യില്‍ പിടിക്കുമ്പോള്‍ തന്നെ ആ സ്‌നേഹവും ആത്മാര്‍ത്ഥതയും നമുക്ക് മനസിലാകും. ആദ്യം കാണുമ്പോള്‍ തന്നെ വ്യക്തിജീവിതത്തെ കുറിച്ചാണ് ചോദിക്കാറുള്ളത്. അതിനുശേഷമേ സിനിമയെ പറ്റി ചോദിക്കാറുള്ളൂ’. മനോജ് കെ ജയന്‍ പറഞ്ഞു.
Read Also : ജീവിതത്തിന്റെ ചായം മുക്കാത്ത അനുഭവങ്ങളുമായി കെപിഎസി ലളിതയുടെ ആത്മകഥ
ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത വിട പറഞ്ഞത്. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
സംസ്‌കാരം വൈകീട്ട് നാലരയോടെ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലയം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയി. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, മല്ലികാ സുകുമാരന്‍, ഇടവേള ബാബു, സുരേഷ് കുമാര്‍, കുഞ്ചന്‍, ദിലീപ്, കാവ്യാ മാധവന്‍, ജനാര്‍ദ്ദനന്‍, ടിനി ടോം, മഞ്ജു പിള്ള. തുടങ്ങിയവരുള്‍പ്പെടെ മലയാള സിനിമാ ലോകം തന്നെ തങ്ങളുടെ പ്രിയപ്പെട്ട ലളിത ചേച്ചിയെ അവസാനമായി ഒരു നോക്കുകാണാനെത്തി.
Story Highlights: manoj k jayan, kpac lalitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here