യുക്രൈന്‍ – റഷ്യ പ്രതിസന്ധി; അന്താരാഷ്ട്ര എണ്ണ വില കുതിച്ചുയര്‍ന്നു

ആഗോള എണ്ണ ഉത്പാദകരില്‍ പ്രധാനികളായ റഷ്യയും യുക്രൈനും ദീര്‍ഘകാലം യുദ്ധം തുടര്‍ന്നേക്കുമെന്ന വാർത്തകൾ വന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. യുക്രൈന്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ രാജ്യാന്തര വിപണയില്‍ എണ്ണയുടെ വില ബാരലിന് 100 ഡോളറിലേക്കാണ് കുതിക്കുന്നത്. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
യുക്രൈനിലെ കിഴക്കന്‍ മേഖലയിലേക്ക് റഷ്യ സൈന്യത്തെ അയച്ചതിന് ശേഷമാണ് അന്താരാഷ്ട്ര വിപണയില്‍ എണ്ണയുടെ വില ഇത്രയും ഉയര്‍ന്നത്. റഷ്യയില്‍ ചെറിയ തോതില്‍ മാത്രമാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തം ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമാണ് റഷ്യയില്‍ നിന്ന് ഇറക്കുന്നത്. എന്നാല്‍ ആഗോള തലത്തിലെ എണ്ണ വിലയുടെ ഉയര്‍ച്ച ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ ചലനമുണ്ടാക്കിയിട്ടില്ല.
Read Also : റഷ്യക്കുമേൽ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക; രണ്ട് റഷ്യൻ ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്തി
അതേസമയം യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യന്‍ പ്രകോപനത്തിന് പിന്നാലെ വിപണിയില്‍ റഷ്യന്‍ കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിയുകയാണ്. റഷ്യന്‍ സമ്പദ് രംഗത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ബ്രിട്ടണ്‍ ഉള്‍പ്പെടെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞതോടെ റഷ്യ ഇനിയും കനത്ത തിരിച്ചടികള്‍ നേരിടേണ്ടതായി വരും. ഇറക്കുമതിക്കായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന് നൂറ് ഡോളറിനടുത്തെത്തി. 2.6 ശതമാനം വര്‍ധന രേഖപ്പെടുത്തിയതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 97.87 ഡോളറിലേക്കെത്തി. യു എസ് ക്രൂഡ് വിലയിലും വന്‍ കുതിപ്പുണ്ടായിട്ടുണ്ട്. 3.61 ശതമാനം വര്‍ധനയോടെ വില ബാരലിന് 94.36 ഡോളറിലെത്തി. 2021 ലെ ക്രൂഡ് ഓയില്‍ വിലയില്‍ നിന്നും ഈ വര്‍ഷം 20 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. യുദ്ധസമാന സാഹചര്യം വരും ദിവസങ്ങളില്‍ വന്നാല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളര്‍ എന്ന നിലയിലേക്ക് വരെ കുതിച്ചേക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.
Story Highlights: Ukraine-Russia tensions: Oil surges on supply fears
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here