‘ജി7, നാറ്റോ രാജ്യങ്ങളുമായി കൂടിക്കാഴ്ച നടത്തും’; റഷ്യയ്ക്ക് തിരിച്ചടി നൽകുമെന്ന് കാനഡ

യുക്രൈനൊപ്പം നിന്ന് റഷ്യയ്ക്ക് തിരിച്ചടി നൽകുമെന്ന് കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ വിദ്വേഷ നീക്കം റഷ്യ അവസാനിപ്പിക്കണം. അല്ലെങ്കിൽ ജി7, നാറ്റോ രാജ്യങ്ങളുമായി കൂടിക്കാഴ്ച നടത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. (Canada Justin Trudeau Russia)
‘യുക്രൈനു മേലുള്ള റഷ്യൻ ആക്രമണത്തെ കാനഡ ശക്തമായി അപലപിക്കുന്നു. യുക്രൈൻ്റെ സ്വയം ഭരണാവകാശത്തിന്മേലുള്ള വ്യക്തമായ ലംഘനമാണ് ഈ ആക്രമണം. ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര നിയമങ്ങളെയും റഷ്യ ലംഘിക്കുകയാണ്. കാനഡയ്ക്ക് മേലുള്ള നിഷ്ഠൂരമായ ഈ ആക്രമണങ്ങൾ റഷ്യ എത്രയും വേഗംഅവസാനിപ്പിക്കണം. സൈന്യത്തെ മുഴുവൻ യുക്രൈനിൽ നിന്ന് പിൻവലിക്കണം. അവരുടെ സ്വയം ഭരണാവകാശം ബഹുമാനിക്കപ്പെടണം. റഷ്യയുടെ നടപടിക്ക് അനന്തരഫലമുണ്ടാവും. നാളെ പുലർച്ചെ, ജി7 രാജ്യങ്ങളുമായി ഞാൻ കൂടിക്കാഴ്ച നടത്തും. നാറ്റോ രാജ്യങ്ങളുമായി കൂടിയാലോചിച്ച് ഈ അതിക്രമങ്ങൾക്ക് തിരിച്ചടി നൽകും. കാനഡ യുക്രൈനൊപ്പവും അവിടുത്തെ ജനങ്ങൾക്കൊപ്പവുമാണ്.’- ട്രൂഡോ വാർത്താകുറിപ്പിൽ അറിയിച്ചു.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പട്ടാളം ഏതറ്റം വരെയും പോകുമെന്ന് യുക്രൈൻ അറിയിച്ചു. റഷ്യയെ സ്വയം പ്രതിരോധിക്കുമെന്നും പരാജയപ്പെടുത്തുമെന്നും യുക്രൈൻ വിദേശകാര്യമന്ത്രി ദിമിട്രി കുലേബ അറിയിച്ചു. പട്ടാളനിയമം രാജ്യത്ത് യുക്രൈൻ നടപ്പിലാക്കിയിട്ടുണ്ട്. തലസ്ഥാന നഗരമായ കീവ് യുക്രൈൻ പട്ടാളത്തിന്റെ കീഴിലായി. എല്ലാവരോടും വീടുകളിൽ തന്നെ തങ്ങണമെന്നും പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
റഷ്യൻ സൈനിക നീക്കത്തെ ചെറുക്കാൻ ഇന്ത്യ സഹായിക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. ഇന്ത്യയിലെ യുക്രൈൻ അംബാസിഡറാണ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാം എന്ന നിലപടാണ് ഇന്ത്യയ്ക്ക്.
സുരക്ഷിത ഇടങ്ങളിൽ തുടരാൻ ഇന്ത്യക്കാരോട് നിർദേശിച്ച് യുക്രൈനിലെ നയതന്ത്ര കാര്യാലയം അറിയിച്ചു. യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തികൾ മാത്രം കേന്ദ്രികരിച്ച് നീങ്ങണം. പുതിയ നിർദേശം ലഭിക്കുന്നവരെ സ്വതന്ത്രമായി തീരുമാനമെടുത്തത് യാത്ര ചെയ്യരുത്. കിവ് നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശത്ത് നിന്ന് തത്കാലം പലായനം ചെയ്യരുതെന്നും നിർദേശം നൽകി.
വ്യാഴാഴ്ച രാവിലെയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ യുക്രൈന്റെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യ വ്യോമാക്രമണം നടത്തിയിരുന്നു.
Story Highlights: Canada Justin Trudeau Russia attack Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here