യുക്രൈനികളുടെ ആത്മാഭിമാനം വാനോളമുയര്‍ത്തി വ്‌ളോഡിമര്‍ സെലന്‍സ്‌കി; ആയുധം താഴെ വയ്ക്കില്ലെന്ന് പ്രഖ്യാപനം

ആയുധം താഴെ വയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി. സേനയോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജ പ്രചാരണം മാത്രമാണ്. ഔദ്യോഗിക വസതിക്ക് മുന്നില്‍ നിന്നുള്ള പുതിയ ട്വിറ്റര്‍ വീഡിയോയിലൂടെയാണ് സെലന്‍സ്‌കി കീഴടങ്ങാനൊരുക്കമല്ലെന്ന് വ്യക്തമാക്കിയത്. 3500 റഷ്യന്‍ സൈനികരെ വധിച്ചെന്നും ഇരുനൂറിലധികം റഷ്യന്‍ സൈനികരെ തടവിലാക്കിയിട്ടുണ്ടെന്നും ഉക്രൈന്‍ അവകാശപ്പെട്ടു. റഷ്യയുടെ 14 വിമാനങ്ങളും 8 ഹെലികോപ്റ്ററുകളും 102 ടാങ്കറുകളും തകര്‍ത്തെന്നാണ് യുക്രൈന്‍ സൈന്യം പറയുന്നത്.
യുക്രൈന്റെ തലസ്ഥാനമായ കീവില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ സഹായവാഗ്ദാനം യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി നിരസിച്ചിരുന്നു. റഷ്യയുമായുള്ള ചര്‍ച്ചാവേദി ബെലാറസിന്‍ നിന്ന് ഇസ്രായേലിലേക്ക് മാറ്റണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു. ബെലാറസ് എല്ലായിപ്പോഴും റഷ്യയ്‌ക്കൊപ്പം നില്‍ക്കുന്ന രാജ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുക്രൈന്റെ പുതിയ ആവശ്യം. അതേസമയം, സ്വകാര്യ റഷ്യന്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ വ്യോമപാത അനുമതിക്കില്ലെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.
Read Also : മോദിജി ലോകനേതാവ്; യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും സഹായം തേടുന്നു: ഹേമമാലിനി
നാട് വിട്ട് പോയിട്ടില്ലെന്നും താന്‍ കീവില്‍ തന്നെയുണ്ടെന്നും അറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി നേരത്തേ ട്വിറ്റര്‍ വീഡിയോയുമായെത്തിയിരുന്നു. അതിര്‍ത്തി കടന്നെത്തിയ നൂറുകണക്കിന് റഷ്യന്‍ സൈനികരെ വധിച്ചെന്നും റഷ്യയെ പ്രതിരോധിക്കാനായി തങ്ങള്‍ കീവില്‍ തന്നെയുണ്ടെന്നുമാണ് സെലന്‍സ്‌കി വെളിപ്പെടുത്തിയത്.
Не вірте фейкам. pic.twitter.com/wiLqmCuz1p
— Володимир Зеленський (@ZelenskyyUa) February 26, 2022
അതേസമയം, യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറണമെന്ന ആവശ്യവുമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തി. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രൈന്‍ തലസ്ഥാനമായ കീവിന് 12 കിലോമീറ്റര്‍ (8 മൈല്‍) അകലെ റഷ്യയും യുക്രൈനും തമ്മില്‍ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. കീവിലെ തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യന്‍ സൈന്യം. വിമാനത്താവളത്തിനും വൈദ്യുതി നിലയത്തിനും സമീപം സ്‌ഫോടന പരമ്പരയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights: Wolodymyr Selenskyj says he will not lay down his arms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here