Advertisement

കീഴടങ്ങിയ റഷ്യൻ സൈനികർക്ക് ഭക്ഷണം നൽകി, അമ്മയുമായി സംസാരിക്കാൻ അവസരവും ഒരുക്കി; യുദ്ധഭൂമിയിലെ ഹൃദ്യമായ കാഴ്ചകൾ…

March 5, 2022
6 minutes Read

യുക്രൈനിയൻ ജനതയുടെ കണ്ണീരിനും നഷ്ടങ്ങൾക്കും ഇന്ന് നമ്മൾ നൽകുന്ന ഒരു വാക്കുകളും ആശ്വാസം നൽകുമെന്ന് തോന്നുന്നില്ല. വേദനയുടെയും കണ്ണീരിന്റെയും ഭയാനകമായ നിമിഷങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ അവർ കടന്നുപോയത്. ശത്രുസൈന്യം തലസ്ഥാന നഗരമായ കീവിലേക്ക് മുന്നേറുമ്പോഴും റഷ്യയുടെ സൈനിക ശക്തിയ്ക്ക് മുന്നിൽ ഒരു രാജ്യവും ഒരു ജനതയും അടിയറവ് പറയാതെ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ചയും നമ്മൾ കണ്ടു. റഷ്യൻ സൈന്യം വീണ്ടും ശക്തമായാണ് യുക്രൈനിനെ ആക്രമിക്കുന്നത്. നിരവധി യുക്രൈനിയൻ പൗരന്മാർ ജീവൻ രക്ഷിക്കാനായി നഗരത്തിന്റെ തെരുവുകളിൽ ഒളിച്ചിരിക്കുന്നുണ്ട്. ചിലർ മെട്രോ സ്റ്റേഷനുകളിലും ചിലർ ബേസ്മെന്റുകളിലുമെല്ലാം അഭയം പ്രാപിച്ചിരിക്കുകയാണ്.

യുക്രൈൻ പൗരന്മാരും റഷ്യൻ സൈന്യത്തിനോട് പൊരുതുന്നുണ്ട്. എന്നാൽ ഈ യുദ്ധഭൂമിയിൽ നിന്നുള്ള ഹൃദ്യമായ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കീഴടങ്ങിയ റഷ്യൻ സൈനികന് ഭക്ഷണവും ചായയും ഉൾപ്പെടെ നൽകി സഹായിക്കുന്ന യുക്രേയിനിയക്കാരുടെ ഹൃദയസ്പർശിയായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വീഡിയോയിൽ റഷ്യൻ സൈനികൻ ലഘുഭക്ഷണം കഴിക്കുന്നതും ചായ കുടിക്കുന്നതും കാണാം. ഒരു മിനിറ്റും 42 സെക്കൻഡുമുള്ള വീഡിയോ യുദ്ധഭൂമിയിൽ നിന്നുള്ള മനുഷ്യത്വത്തിന്റെ നിമിഷങ്ങളാണ് പങ്കുവെക്കുന്നത്. എന്തിനാണ് ഈ യുദ്ധമെന്ന് ഒരു നിമിഷമെങ്കിലും നമ്മൾ ചിന്തിച്ചു പോകും.

സൈനികന് അരികിലായി നിൽക്കുന്ന യുവതി അവരുടെ ഫോൺ വീഡിയോ കോൾ ചെയ്യാൻ നൽകുന്നതും വീഡിയോയിൽ കാണാം. കോൾ കണക്റ്റായ ഉടൻ തന്നെ സൈനികൻ കരയുന്നതും സംസാരിക്കാനാകാതെ വിതുമ്പുന്നതും ക്യാമറയിൽ ചുംബിക്കുന്നതും വീഡിയോയിൽ ഉണ്ട്. ചുറ്റും കൂടിനിന്നവർ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ മുതുകിൽ തട്ടുന്നുണ്ട്. ഈ വീഡിയോ യുക്രൈനിയൻ ചാനലുകൾ പങ്കുവെച്ചിട്ടുണ്ട്. എല്ലാം ശരിയാകും മകനേ എന്ന് റഷ്യൻ സൈനികന്റെ അമ്മ അയാളെ സമാധാനിപ്പിക്കുന്നതായും പോസ്റ്റിൽ പറയുന്നു. ട്വിറ്ററിൽ ഈ വിഡിയോ ഇതിനോടകം വൈറലാണ്. യുക്രൈനിയൻ ആളുകളുടെ കാരുണ്യത്തെ പ്രകീർത്തിച്ചും കമന്റുകൾ ഉണ്ട്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top