വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ

കൊറിയന്‍ പെനിന്‍സുലയ്ക്ക് കിഴക്കുവശത്ത് കടല്‍ ലക്ഷ്യമാക്കി വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. ദക്ഷിണ കൊറിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശനിയാഴ്ചയായിരുന്നു മിസൈല്‍ പരീക്ഷണം നടത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫും ഇക്കാര്യത്തില്‍ പ്രതികരണവുമായെത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മിസൈല്‍ പരീക്ഷണമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ദക്ഷിണ കൊറിയയില്‍ മാര്‍ച്ച് ഒമ്പതിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതിന് മുമ്പ് ഫെബ്രുവരി 27നായിരുന്നു കിം ജോങ് ഉന്നിന്റെ ഭരണകൂടം അവസാനമായി മിസൈല്‍ പരീക്ഷണം നടത്തിയത്. ഉത്തര കൊറിയ ഈ വര്‍ഷം മാത്രം ഒമ്പത് മിസൈല്‍ പരീക്ഷണങ്ങളാണ് നടത്തിയത്. കഴിഞ്ഞ ദിവസം ഉത്തര കൊറിയയിലെ മിസൈല്‍- ആണവ പരീക്ഷണങ്ങളെക്കുറിച്ച് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനമായ ’38 നോര്‍ത്ത് പ്രോജക്ട്’ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read Also : ചെൽസിയെ വാങ്ങാനൊരുങ്ങി പാക് വ്യവസായി
ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സില്‍ ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. മുന്‍കൂര്‍ നിബന്ധനകളൊന്നും വെക്കാതെ ഉത്തര കൊറിയയുമായി തുറന്ന ചര്‍ച്ചക്ക് തയാറാണെന്ന് യു.എസ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ യു.എസിന്റെയും സഖ്യരാജ്യങ്ങളുടെയും ശത്രുതാ മനോഭാവം ഉപേക്ഷിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയാറുള്ളൂ എന്നായിരുന്നു കിം ജോങ് ഉന്നിന്റെ നിലപാട്.
ഉത്തര കൊറിയയുടെ ആണവ സംവിധാനങ്ങള്‍ ശക്തമാണെന്നും ആണവായുധങ്ങള്‍ക്ക് വേണ്ട ഇന്ധനം കൊറിയ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നുമാണ് 38 നോര്‍ത്ത് പ്രോജക്ട് പറയുന്നത്. ആയുധ പ്രോഗ്രാമുകളുടെ പേരില്‍ ഉത്തര കൊറിയയുടെ മേല്‍ യു.എന്നിന്റെ ഉപരോധവും നിലവിലുണ്ട്.
Story Highlights: North Korea launches ballistic missile test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here