കപില്‍ ദേവിനെ മറികടന്ന് ആര്‍. അശ്വിന്‍; ഇനി മുന്നിലുള്ളത് അനില്‍കുംബ്ലെ മാത്രം!

മൊഹാലിയില്‍ ലങ്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മാച്ചില്‍ രണ്ട് ഇന്നിംഗ്‌സുകളിലുമായി ആറുവിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവി ചന്ദ്രന്‍ അശ്വിന്‍ വലിയൊരു റെക്കോര്‍ഡ് കൂടി പിന്നിട്ടു. ഇതിഹാസ താരം കപില്‍ ദേവിനെ മറികടന്ന് ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. 619 വിക്കറ്റുകളുമായി അനില്‍കുംബ്ലെയാണ് ഇനി അശ്വിന് മുന്നിലുള്ളത്.
434 വിക്കറ്റുകളാണ് ടെസ്റ്റില്‍ കപില്‍ ദേവിന്റെ സമ്പാദ്യം. ഇപ്പോള്‍ ആര്‍. അശ്വിന് കപിലിനെക്കാള്‍ രണ്ട് വിക്കറ്റുകളാണ് കൂടുതലായുള്ളത്. ആദ്യ ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്ന അശ്വിന്‍ ഇന്നലെ രണ്ടാം ഇന്നിംഗ്‌സില്‍ പത്തും നിസംഗയുടെ വിക്കറ്റ് വീഴ്ത്തിയാണ് കപിലിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. തുടര്‍ന്ന് ചരിത് അസലങ്കയുടെ വിക്കറ്റ് വീഴ്ത്തി 435-ാം ടെസ്റ്റ് വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. ലാഹിരു കുമാരയെയും പുറത്താക്കി ലങ്കയുടെ കളി അവസാനിപ്പിച്ചതും അശ്വിന്‍ തന്നെയാണ്.
Read Also : അസാമാന്യ ഓള്‍റൗണ്ട് പ്രകടനം; സര്‍വത്ര ജഡേജ മയം!
നിലവില്‍ കളിക്കുന്നവരില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ (640), സ്റ്റുവര്‍ട്ട് ബ്രോഡ് (537) എന്നിവര്‍ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തം പേരിലുള്ള താരം അശ്വിനാണ്. ടെസ്റ്റില്‍ നാനൂറില്‍ അധികം വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് അശ്വിന്‍.
മുത്തയ്യ മുരളീധരനാണ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം. 133 മാച്ചുകളില്‍ നിന്ന് 800 വിക്കറ്റാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഈയിടെ അന്തരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണാണ് (708) മുത്തയ്യക്ക് പിന്നിലുള്ളത്. ജെയിംസ് ആന്‍ഡേഴ്സണ്‍ (640), അനില്‍ കുംബ്ലെ (619), ഗ്ലെന്‍ മഗ്രാത്ത് (563), സ്റ്റുവര്‍ട്ട് ബ്രോഡ് (537), കോട്‌നി വാല്‍ഷ് (519), ഡേല്‍ സ്റ്റെയ്ന്‍ (439), ആര്‍. അശ്വിന്‍ (436) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.
Story Highlights: Kapil Dev overtook R. Aswin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here