ഇതൊരു മികച്ച തിരിച്ചുവരവ്; കുഞ്ഞിനൊപ്പം കളിക്കളത്തിലേക്ക് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബിസ്‌മ മറൂഫ്…

മുമ്പെങ്ങുമില്ലാത്തവിധം സ്ത്രീകൾ ഇന്ന് ലോകത്തെ നയിക്കുന്നുണ്ട്. പരിമിതികളില്ലാതെ പ്രതിസന്ധികളെല്ലാം തരണം ചെയ്തുകൊണ്ടുള്ള വളർച്ചയ്ക്ക് കയ്യടികൾ നൽകിയല്ലെ മതിയാകു. ഇന്ന് സ്ത്രീകൾ എല്ലാ മേഖലകളിലും അവരുടെ സാന്നിധ്യവും മിടുക്കും തെളിയിച്ച് കഴിഞ്ഞു. ഇന്നവർ മികച്ച ബിസിനസ്സുകൾക്ക് നേതൃത്വം നൽകുന്നു. ഏറ്റവും വലിയ കമ്പനികളിൽ മികച്ച പദവികൾ കൈകാര്യം ചെയ്യുന്നു. കായിക ലോകത്തെ പോലും ഭരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സ്വീകാര്യത നേടിയ സന്ദർഭമാണ് ഇന്നലെ നമ്മൾ കണ്ടത്. എല്ലാ സ്റ്റീരിയോടൈപ്പുകളും തകർത്ത് അസാധാരണമായ ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബിസ്‌മ മറൂഫ്.
എല്ലാ വനിതകൾക്കും പ്രചോദനമാകുന്ന ഒരു തിരിച്ചുവരവാണ് ബിസ്‌മ നടത്തിയിരിക്കുന്നത്. പതിമൂന്ന് മാസം മുമ്പ് ക്രിക്കറ്റിനോട് വിടപറയാനും മാതൃത്വം സ്വീകരിക്കാനുമുള്ള തയ്യാറെടുപ്പിലായിരുന്നു മറൂഫ്. ഇപ്പോൾ ന്യൂസിലൻഡിൽ നടക്കുന്ന ലോകകപ്പിൽ പാക്കിസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായാണ് മറൂഫിന്റെ തിരിച്ചുവരവ്. ഈ തിരിച്ചു വരവിന് സാഹചര്യമൊരുക്കിയത് കഴിഞ്ഞ വർഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അവതരിപ്പിച്ച പാരന്റൽ സപ്പോർട്ട് പോളിസിയാണ്. അന്ന് അവധിയെടുക്കുമ്പോൾ എന്റെ ഭാവിയെക്കുറിച്ച് എനിക്ക് വ്യക്തതയില്ലായിരുന്നു. എല്ലാം അവസാനിച്ച പോലെയാണ് തോന്നിയത്.” മുപ്പതുകാരിയായ മറൂഫ് വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
What a powerful photo. A captain arriving for an India-Pakistan clash with her baby, having given birth recently pic.twitter.com/CjppMgs5EY
— Vishal Dikshit (@Vishal1686) March 6, 2022
“പിന്നെ ഞാൻ പിസിബി മാനേജ്‌മെന്റിനോടും കോച്ച് ഡേവിഡ് ഹെംപിനോടും സംസാരിച്ചു. എനിക്ക് തിരിച്ചു വരാം എന്നും ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ കളിക്കാർ അമ്മയായതിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ച് വാരാറുണ്ട് എന്നും അവർ പറഞ്ഞു. പുതിയ പിസിബി പോളിസിയുടെ ആദ്യ ഗുണഭോക്താവ് ആയി മാറിയിരിക്കുകയാണ് മറൂഫ്. ബിസ്‌മ മറൂഫിന് 12 മാസത്തെ ശമ്പളത്തോടുകൂടിയ അവധിയും കരാർ എക്സറ്റന്ഷനും പിസിബി നൽകി. മാത്രവുമല്ല ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കുഞ്ഞിനെ പരിചരിക്കാനും നോക്കാനും ഒപ്പം ഒരാളെ കൂട്ടാനും സാധിക്കും. മറൂഫിന്റെ അമ്മയാണ് ഇപ്പോൾ ഒപ്പമുള്ളത്.
“ ഈ പുതിയ നയമില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ ഞാൻ ഇപ്പോൾ കളി ഉപേക്ഷിക്കുമായിരുന്നു,” ബിസ്മ പറഞ്ഞു. “ഇപ്പോൾ എനിക്ക് എന്റെ മകൾക്കും അമ്മയ്ക്കുമൊപ്പം യാത്ര ചെയ്യാം. എന്റെ കുട്ടി ഏറ്റവും സുരക്ഷിതമായ കൈകളിലാണെന്ന ഉറപ്പോടെ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. എന്റെ ഭർത്താവും ഇതിന് എനിക്ക് വലിയ പിന്തുണ നൽകി. എനിക്ക് ഗെയിമിലേക്ക് തിരിച്ചു മടങ്ങാൻ സാധിക്കുമെന്നും മറ്റുള്ളവർക്ക് പ്രചോദനമാകാൻ കഴിയുമെന്നും എന്നെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.
ബിസ്മ മറൂഫിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 6 മാസം പ്രായമുള്ള കുഞ്ഞിനെ കയ്യിലെടുത്ത ജഴ്‌സിയിലെ ബിസ്മയുടെ ചിത്രം ഏറെപേർക്കാണ് പ്രചോദനവും പ്രതീക്ഷയും നൽകുന്നത്. കളിയോടുള്ള സ്‌നേഹത്തിനും മറൂഫിനെ പലരും അഭിനന്ദിച്ചു.
Story Highlights: Pak’s Women Cricket Captain Makes A Comeback With A Newborn In Her Arms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here