മുൻ എംപിമാരുടെയും എംഎൽഎമാരുടെയും സുരക്ഷ പിൻവലിച്ച് പഞ്ചാബ്

പഞ്ചാബിലെ 122 മുൻ എംപിമാരുടെയും എംഎൽഎമാരുടെയും സുരക്ഷ പിൻവലിക്കാൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (സെക്യൂരിറ്റി) ഉത്തരവിട്ടു. നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാൻ ലെജിസ്ലേറ്റർ പാർട്ടി യോഗത്തിന് ശേഷം, ഡിജിപി പഞ്ചാബ് ചീഫ് സെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം കോടതിയുടെ പ്രത്യേക ഉത്തരവുകൾ പ്രകാരം വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ പിൻവലിക്കില്ല.
പഞ്ചാബ് എഡിജിപി (സെക്യൂരിറ്റി) സംസ്ഥാനത്തുടനീളമുള്ള എസ്എസ്പിമാർ, കമ്മീഷണർമാർ എന്നിവർക്ക് അയച്ച കത്തിൽ രാഷ്ട്രീയക്കാരുടെ സുരക്ഷ പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് സുരക്ഷ ലഭിച്ച മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പേരുകൾക്കൊപ്പം, ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് എംഎൽഎമാരുടെ പേരുകളും, കാബിനറ്റ് മന്ത്രിമാരല്ലാത്തവരുടെ പേരുകളും പട്ടികയിൽ ഉൾപ്പെടുന്നു.
ബിജെപിയുടെ മുതിർന്ന നേതാക്കളെ കൂടാതെ ശിരോമണി അകാലിദൾ (എസ്എഡി), മുൻ എഎപി എംഎൽഎമാർ, മുൻ ക്യാബിനറ്റ് മന്ത്രിമാർ, മുൻ നിയമസഭാ സ്പീക്കർമാർ എന്നിവരും പട്ടികയിലുണ്ട്. ഗിദ്ദെർബഹ സീറ്റിൽ നിന്ന് വിജയിച്ച അമരീന്ദർ സിംഗ് രാജ വാറിങ്ങിന് 21 പേരുടെ സുരക്ഷ നഷ്ടപ്പെടും. പട്ടികയിലെ രണ്ടാമൻ മുൻ ധനമന്ത്രി മൻപ്രീത് ബാദൽ ബതിന്ദ അർബനിൽ നിന്ന് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ 19 സുരക്ഷാ ഉദ്യോഗസ്ഥരെ നഷ്ടപ്പെടും.
സ്ഥാനമൊഴിയുന്ന ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ കായിക മന്ത്രിയായിരുന്ന ഇന്ത്യയുടെ മുൻ ഹോക്കി ക്യാപ്റ്റൻ പർഗത് സിംഗ് 17 സുരക്ഷാ ഉദ്യോഗസ്ഥരുമായി പട്ടികയിൽ മൂന്നാമതാണ്. പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യയും മുൻ എംഎൽഎയുമായ നവജ്യോത് കൗർ സിദ്ദുവിന്റെ പേരും പട്ടികയിലുണ്ട്. ഉദ്യോഗസ്ഥർ അവരുടെ യൂണിറ്റുകളിൽ റിപ്പോർട്ട് ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
Story Highlights: 122-former-mps-mlas-in-punjab-lose-security-cover
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here