യുദ്ധഭൂമിയിലേക്ക് രക്ഷയ്ക്കെത്തിയത് ഈ ഇരുപത്തിനാലുകാരി; പറന്നിറങ്ങിയത് ആറു തവണ, ഇന്ത്യയിലെത്തിച്ചത് 800 വിദ്യാർത്ഥികളെ…

യുക്രൈൻ യുദ്ധഭൂമിയിൽ നിന്നുള്ള വാർത്തകൾക്ക് കാതോർത്തിരിക്കുകയാണ് ലോകം മുഴുവനും. രക്ഷയ്ക്കായും രക്ഷപെടാനുള്ള ശ്രമത്തിലുമാണ് മിക്കവരും. റഷ്യക്കെതിരെ യുക്രൈനിനൊപ്പം യുദ്ധം ചെയ്യാൻ ഇറങ്ങിയവരെയും യുദ്ധഭൂമിയിൽ ഒറ്റപെട്ടുപോയവർക്ക് അഭയം നൽകിയവരെ കുറിച്ചെല്ലാം നമ്മൾ കേട്ടറിഞ്ഞു. ഒരു ലോകം യുക്രൈൻ ജനതയ്‌ക്കൊപ്പം നിൽക്കുന്ന കാഴ്ച. ഈ സമയത്ത് ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് ഒരു ഇരുപത്തിനാലുകാരി. കൊൽക്കത്ത സ്വദേശി മഹാശ്വേത ചക്രവർത്തിയാണ് അത്തരമൊരു ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. ഇൻഡിഗോ എയർലൈൻസിന്റെ പൈലറ്റാണ് മഹാശ്വേത. പതിവുപോലെ ഡ്യൂട്ടിയിൽ റിപ്പോർട് ചെയ്യാൻ എത്തിയെങ്കിലും അന്ന് കുറിയ്ക്കാൻ പോകുന്നത് ഒരു ചരിത്രമാണെന്ന് ഒരുപക്ഷെ മഹാശ്വേത ചിന്തിച്ചുകാണില്ല.
യുദ്ധം തകർത്ത യുക്രൈൻ മണ്ണിൽ നിന്ന് 800 ഇന്ത്യൻ വിദ്യാർത്ഥികളെയാണ് ഈ ഇരുപത്തിനാലുകാരി ഇന്ത്യയിലെത്തിച്ചത്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായാണ് മഹാശ്വേത യുക്രൈയ്‌നിലെ പോളിഷ്, ഹംഗേറിയൻ അതിർത്തികളിൽ നിന്നാണ് വിദ്യാർത്ഥികളെ രക്ഷപെടുത്തിയത്. ഫെബ്രുവരി 27 നും മാർച്ച് 7 നും ഇടയിൽ ആറ് ഇവാക്വേഷൻ വിമാനങ്ങളാണ് പറത്തിയത്. നാല് തവണ പോളണ്ടിൽ നിന്നും രണ്ടുതവണ ഹംഗറിയിൽ നിന്നും.
ഇതൊരു ജീവിതകാലത്തെ എന്റെ ഏറ്റവും വലിയ അനുഭവങ്ങളിൽ ഒന്നാണ്. കൗമാരത്തിന്റെ അവസാനത്തിലും ഇരുപതുകളുടെ തുടക്കത്തിലുമുള്ള ആ വിദ്യാർത്ഥികളെ രക്ഷിക്കാൻ സാധിച്ചത് വലിയൊരു നേട്ടമായി കാണുന്നു എന്നാണ് മഹാശ്വേത മാധ്യമങ്ങളോട് പറഞ്ഞത്. കൊവിഡ് -19 ന്റെ പ്രാരംഭ ഘട്ടത്തിൽ നടത്തിയ വന്ദേ ഭാരത് ഓപ്പറേഷന്റെ ഭാഗമായിരുന്നു മഹാശ്വേത.
Read Also : യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് പലായനം ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഭയകേന്ദ്രമായി മാറി വിവാഹ വേദി…
യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് രക്ഷപെട്ട അയൽരാജ്യങ്ങളിൽ രക്ഷനേടിയ ഇന്ത്യക്കാരെ തിരിച്ച് ഇന്ത്യയിൽ എത്തിക്കാൻ ഭൂരിഭാഗം സർവീസുകളും നടത്തിയത് ഇൻഡിഗോയാണെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം 77 വിമാനങ്ങങ്ങളാണ് ഇന്ത്യയിൽ നിന്ന് യുദ്ധഭൂമിയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ യുക്രൈന്റെ അതിർത്തിയിലേക്ക് പറന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here