കള്ളനെ പൊക്കാൻ ‘കള്ളൻ അശോകൻ’ എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി ഹോസ്‌ദുർഗ് പൊലീസ്

കാസർകോട് മടിക്കൈ ഗ്രാമത്തിന്‍റെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ പിടികൂടാൻ കള്ളന്‍റെ തന്നെ പേരിൽ വാട്‌സ്‌ആപ് ഗ്രൂപ്പ് ആരംഭിച്ച് കാസർകോട്ടെ ഹോസ്‌ദുർഗ് പൊലീസ്. വിജിതയെന്ന വീട്ടമ്മയെ ക്രൂരമായി ആക്രമിച്ച് ആഭരണങ്ങൾ കൈക്കലാക്കിയ കേസിൽ പത്തു ദിവസമായി കള്ളൻ അശോകനെ പൊലീസും നാട്ടുകാരും ചേർന്ന് കാട്ടിൽ തെരയുകയാണ്. എത്ര ശ്രമിച്ചിട്ടും ഈ വിരുതനെ പിടികൂടാൻ കഴിയാതായതോടെയാണ് അശോകന്‍റെ ഫോട്ടോ ഉപയോഗിച്ച് ‘കള്ളൻ അശോകൻ’ എന്ന പേരിൽ പൊലീസ് വാട്‌സ്‌ആപ് ഗ്രൂപ്പ് തുടങ്ങിയത്.
നാട്ടുകാരെ അടക്കം ഗ്രൂപ്പിൽ ചേർത്തിട്ടുണ്ടെന്നുള്ളതാണ് ഏറെ കൗതുകകരം.
എവിടെ വച്ചെങ്കിലും അശോകനെ കണ്ടെത്തിയാൽ ഉടൻ അറിയിക്കണമെന്നാണ് നിർദേശം. നിലവിൽ 251 അംഗങ്ങൾ ഗ്രൂപ്പിൽ ഉണ്ട്. മടിക്കൈയുടെ അതിര്‍ത്തിദേശമായ കറുകവളപ്പ് ഗ്രാമത്തിലെ കാട്ടില്‍ അശോകൻ ഒളിഞ്ഞിരിപ്പുണ്ടാകാമെന്ന നിഗമനത്തിൽ അവിടെ തെരച്ചില്‍ ആരംഭിച്ചിരുന്നു. ഡ്രോണ്‍ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചിട്ടും അശോകനെ പിടികൂടാൻ കഴിഞ്ഞില്ല. അശോകന്‍റെ മൊബൈൽ സിഗ്നൽ പരിശോധിച്ചാണ് ഇപ്പോഴത്തെ തെരച്ചിൽ. രാവും പകലുമില്ലാതെ പൊലീസിന്‍റെ വിവിധ സംഘങ്ങളും ഗുണ്ടാ വിരുദ്ധ സ്‌ക്വാഡും പരിശോധന നടത്തിവരുകയാണ്.
കുറച്ചു നാൾ മുൻപ് കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അശോകന്‍റെ കൂട്ടുപ്രതിയായ ബന്തടുക്ക സ്വദേശി മഞ്ജുനാഥനെ നാട്ടുകാർ പിടികൂടിയിരുന്നു. അന്ന് മഞ്ചുനാഥന്‍റെ കൂടെയുണ്ടായിരുന്ന അശോകന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് നാട്ടുകാരിൽ ചിലരോട് അശോകന് പകയായത്. ഇതും വിജിതയെ ആക്രമിക്കാനുള്ള കാരണമായി പറയുന്നുണ്ട്.
Story Highlights: Hosdurg police have started a WhatsApp group called ‘Kallan Asokan’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here