ഓരോ സെക്കൻഡിലും ഒരു കുട്ടി വീതം അഭയാർത്ഥികളാകുന്നു; കുഞ്ഞുങ്ങളുടെ കണ്ണീർകഥ പറയുന്ന യുദ്ധഭൂമി…

യുദ്ധം തകർത്തു കളഞ്ഞ നഗരവും ജനതയും. കീഴടങ്ങാതെ പോരാടിയെന്ന് പറഞ്ഞാലും ആ ജനതയ്ക്ക് ഏറ്റ മുറിവിനും നഷ്ടങ്ങൾക്കും പകരം വെക്കാൻ മറ്റൊന്നില്ല എന്നതും വസ്തുതയാണ്. നിരവധി പേരാണ് യുക്രൈനിൽ നിന്ന് ജീവനും കയ്യിലേന്തി മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. യുക്രെയ്നിൽ ഓരോ സെക്കൻഡിലും ഓരോ കുട്ടി വീതമാണ് അഭയാർത്ഥിയാകുന്നതെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോർട്ട്. ഇതിനോടകം തന്നെ യുദ്ധഭൂമിയിൽ നിന്ന് മുപ്പത് ലക്ഷത്തോളം ആളുകളാണ് മറ്റു രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി ചേക്കേറിയത്. അതിൽ തന്നെ ഫെബ്രുവരി 24നു ശേഷം 15 ലക്ഷത്തോളം കുട്ടികൾ യുക്രെയ്നിൽ നിന്ന് അഭയാർഥികളായി മാറിയെന്നും യുദ്ധവിരുദ്ധ സംഘടനകൾ പറയുന്നു.
യുക്രൈനിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് രക്ഷ തേടി പോകുന്നവരിൽ പത്തിൽ ഒൻമ്പത് പേരും സ്ത്രീകളും കുട്ടികളുമാണ് എന്നും അതിൽ തന്നെ കുട്ടികൾ മനുഷ്യക്കടത്തു സംഘങ്ങളുടെ കൈയിലാകാനുള്ള സാധ്യത കൂടുതലാണെന്നും യൂനിസെഫ് പറയുന്നു. അഭയം കൊടുത്ത രാജ്യങ്ങളും അഭയാർത്ഥികളുടെ മാനസിക ആരോഗ്യത്തിന് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ഏർപെടുത്തുന്നതിലും ഏറെ വെല്ലുവിളികൾ നേരിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. യുദ്ധം തകർത്തെറിയുന്നത് ഒരു രാജ്യത്തെയല്ല അവിടുത്തെ ജനങ്ങളെ കൂടിയാണ്. അവിടെ തകർക്കപെടുന്ന ബന്ധങ്ങളും ഒറ്റപ്പെട്ടുപോകുന്ന ജീവിതങ്ങളും അവരെ തളർത്തിക്കളയുകയാണ്.
സ്വന്തം രാജ്യവും വീടും കുടുംബവും എല്ലാം ഉപേക്ഷിച്ച് പെട്ടെന്നൊരു ദിവസം വേദനകൾ മാത്രം പേറി രാജ്യം വിടുന്നത് അവർക്ക് ഏൽപ്പിക്കുന്ന പ്രഹരം നമുക്ക് ചിന്തിക്കാൻ സാധിക്കുന്നതിലും മേലെയാണ്. പെട്ടെന്ന് തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ പലർക്കും ഉൾക്കൊള്ളാൻ തന്നെ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇവർക്ക് ആവശ്യമായ ചികിത്സാ സൗകര്യം ഏർപ്പാടാക്കേണ്ടത് അവരുടെ മനസികാരോഗ്യത്തിന് അത്യാവശ്യമാണ്. ഇതോടൊപ്പം തന്നെ ഉയർന്നുവരുന്ന പ്രധാന വെല്ലുവിളിയാണ് യാത്രയ്ക്കിടെ കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ. യുദ്ധമുഖത്ത് നിന്ന് മക്കളെ രക്ഷിക്കാനുള്ള വ്യഗ്രതയിൽ മാതാപിതാക്കൾ തനിയെപോലും കുട്ടികളെ അയക്കുന്നുണ്ട്. അത്തരം നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിന്നും ദേശീയ മാധ്യമങ്ങളിൽ നിന്നും നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്.
യുക്രൈനിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ പലായനം ചെയ്യുന്നത് പോളണ്ടിലേക്കാണ്. പത്തൊൻമ്പത് ലക്ഷം അഭയാർത്ഥികളാണ് യുക്രൈനിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇവിടേക്ക് എത്തിയത്. രണ്ടാമത് യുക്രൈനിൽ നിന്ന് ആളുകൾ പലായനം ചെയ്യുന്നത് റുമാനിയയാണ്. ഇതിനോടകം അഞ്ച് ലക്ഷത്തോളം പേരാണ് ഇവിടേക്ക് പലായനം ചെയ്തത്. യുദ്ധം നടക്കുന്ന യുക്രൈനിലെ കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചും ഏറെ ആശങ്കകളാണ് ഉയരുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here