കരുതലിൻ്റെ കരസ്പർശം; യുക്രൈൻ കുട്ടികളെ സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ

റഷ്യൻ അധിനിവേശത്തെ തുടർന്ന് പലായനം ചെയ്ത യുക്രൈൻ അഭയാർത്ഥി കുട്ടികളെ സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ശനിയാഴ്ച ഉച്ചതിരിഞ്ഞ് റോമിലെ ‘ബാംബിനോ ഗെസു പീഡിയാട്രിക്’ ആശുപത്രിയിൽ മാർപാപ്പ നേരിട്ടെത്തി. വാർഡിൽ കഴിയുന്ന 19 കുട്ടികളെ അദ്ദേഹം സന്ദർശിച്ചു. 50 ഓളം കുട്ടികൾ റോമിൽ ചികിത്സയിലുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു.
ഫെബ്രുവരി 24 ന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ നാളുകളിൽ യുക്രൈനിൽ നിന്ന് പലായനം ചെയ്തവരാണ് ഇവർ. കാൻസർ, ന്യൂറോളജിക്കൽ രോഗങ്ങൾ, മറ്റ് അസുഖങ്ങളുള്ള കുട്ടികളെ വൈദ്യ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് കൊണ്ടുവന്നിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ ചിലർക്ക് സ്ഫോടനത്തിൽ ഗുരുതരമായ മുറിവുകളുണ്ടെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. നേരത്തെ യുദ്ധം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടും റഷ്യയെ വിമര്‍ശിച്ചും മാര്‍പാപ്പ രംഗത്തെത്തിയിരുന്നു.
റഷ്യ യുക്രൈനിൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണം. യുക്രൈൻ നഗരങ്ങളെ ശവപ്പറമ്പാക്കരുത്. അംഗീകരിക്കാനാകാത്ത സായുധ ആക്രമണമാണ് നടക്കുന്നത്. കുട്ടികളെയും സാധാരണക്കാരെയും ഉള്‍പ്പെടെ നിരപരാധികളെ കൊല്ലുകയാണ്. ദൈവത്തിന്റെ പേരിലെങ്കിലും ഈ കൂട്ടക്കുരുതി അവസാനിപ്പിക്കൂ എന്ന് അഭ്യർഥിച്ച മാര്‍പാപ്പ, യുദ്ധം അവസാനിപ്പിക്കാന്‍ പ്രത്യേക പ്രാര്‍ഥനയും നടത്തി.
Story Highlights: pope-francis-visits-ukrainian-refugee-children-in-rome-hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here