സിനിമാ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി: വനിതാ കമ്മിഷന്‍

സിനിമാ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെന്ന് വനിതാ കമ്മിഷന്‍. സുരക്ഷാസംവിധാനം ഒരുക്കുമെന്ന് സംഘടനകള്‍ ഉറപ്പ് നല്‍കിയതായും പി.സതീദേവി പറഞ്ഞു.
സിനിമാ പ്രതിനിധികളെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രുപീകരിക്കും. ആക്ഷേപമുണ്ടെങ്കില്‍ പ്രൊഡക്ഷന്‍ പൂര്‍ത്തിയായി മൂന്ന് മാസത്തിനകം പരാതി നല്‍കണം. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം ഉന്നയിക്കുന്ന പരാതികള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് ധാരണ.
കേരളത്തിലെ ഓരോ സിനിമാ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിച്ചേ തീരൂവെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിനിമ സംഘടനകളിലും സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം ആരംഭിക്കണമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ണായക ഉത്തരവില്‍ പറയുന്നു. സിനിമയിലെ വനിതാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നടി ആക്രമിക്കപ്പെട്ടതിന് പിറകേ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മിഷന്‍ കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31നാണ് ഹര്‍ജിയില്‍ ഹൈക്കോടതി കക്ഷി ചേര്‍ത്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജിയില്‍ ഉത്തരവ് പറഞ്ഞത്.
Story Highlights: Action to ensure the safety of women in the film industry: Women’s Commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here