ഖാർകിവിൽ ഷെല്ലാക്രമണം; ആണവ ഗവേഷണ റിയാക്ടർ തകർന്നതായി റിപ്പോർട്ട്
യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ വീണ്ടും റഷ്യൻ ആക്രമണം. ഒരു ആണവ ഗവേഷണ റിയാക്ടർ ഷെല്ലാക്രമണത്തിൽ തകർന്നതായി യുക്രൈനിയൻ വാർത്താ ഏജൻസി ഉദ്ധരിച്ച് അധികൃതർ അറിയിച്ചു. വടക്ക് കിഴക്കൻ മേഖലയിലെ തുടർച്ചയായ ആക്രമണത്തെ തുടർന്ന് സ്ഥലത്തെ നാശനഷ്ടം വിലയിരുത്താൻ കഴിഞ്ഞിട്ടില്ലെന്ന് കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
അപകടസാധ്യത നിലനിൽക്കുമ്പോഴും ഇതുവരെ റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ പുറത്തുവന്നിട്ടില്ലെന്നാണ് വിവരം. ഖാർകിവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് ആൻഡ് ടെക്‌നോളജിയിലെ ആണവ ഗവേഷണ റിയാക്ടറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആണവ നിലയങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ആക്രമണങ്ങൾ നേരത്തെ വിമർശിക്കപ്പെട്ടിരുന്നു.
അതേസമയം പടിഞ്ഞാറൻ യുക്രൈൻ നഗരമായ ലിവിവിനടുത്ത് വെലികി ക്രിവ്ചിറ്റ്സി ഭാഗത്ത് മൂന്ന് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ വ്യോമാക്രമണം യുഎസ് പ്രസിഡന്റ് ജോ ബൈഡനുള്ള സന്ദേശമാണെന്ന് ലിവിവ് മേയർ ആൻഡ്രി സഡോവി പറഞ്ഞു. റഷ്യൻ ഭീഷണി ഗുരുതരമാണെന്ന് ലോകം മനസ്സിലാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ വ്യോമാക്രമണം യുക്രൈൻ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.
Story Highlights: kharkiv nuclear research reactor hit reports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here