കുട്ടികളുടെ വാക്‌സിനേഷന്‍ പാളി; വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി

കുട്ടികളുടെ വാക്‌സിനേഷന്‍ പാളിയെന്ന വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 57,025 കുട്ടികൾക്ക് വാക്‌സിന്‍ നൽകി. വാക്‌സിനേഷനെതിരെയുള്ള തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മൂന്നാഴ്ചയായിട്ടും 12 മുതല്‍ 14 വയസുവരെ 751 പേര്‍ക്കു മാത്രമാണ് വാക്‌സിന്‍ ലഭിച്ചതെന്ന് വാർത്ത വന്നിരുന്നു.
വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,37,665), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,33,58,584) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള 79 ശതമാനം (12,10,093) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 47 ശതമാനം (7,26,199) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹരായ 41 ശതമാനം പേര്‍ക്ക് (11,99,404) കരുതല്‍ ഡോസും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് കുട്ടികളുടെ പരീക്ഷാ സമയമായതിനാലാണ് വാക്‌സിനേഷന്‍ വേണ്ടത്ര വേഗത്തില്‍ നടക്കാത്തത്. അത് ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വാക്‌സിനേഷന്‍ തുടങ്ങിയപ്പോള്‍ തന്നെ പറഞ്ഞതാണ്. പരീക്ഷകള്‍ കഴിഞ്ഞ ശേഷം ഇരു വകുപ്പുകളും സംയോജിച്ച് കുട്ടികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: childrens vaccination news is wrong says health minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here