വൈറലായ ശാസ്താംകോട്ട കോളജിലെ വിഡിയോയ്ക്ക് പിന്നിലുള്ളത് ജഗത്തിന്റെ ക്യാമറക്കണ്ണുകൾ

ശാരീരിക പരിമിതിയുള്ള കൂട്ടുകാരനെ തോളിലേറ്റി ക്ലാസിലേക്ക് കൊണ്ടു പോകുന്ന സഹപാഠികളുടെ വിഡിയോ അത്ര മേൽ ഹൃദയസ്പർശിയാണ്. ആ സൗഹൃദത്തിന്റെ ആഴം തിരിച്ചറിഞ്ഞ സോഷ്യൽ മീഡിയ മിനിട്ടുകൾക്കുള്ളിൽ ആ വിഡിയോ വൈറലാക്കി.
വിഡിയോ കണ്ടവർ അതിലുണ്ടായിരുന്ന വ്യക്തികളെ തിരിച്ചറിഞ്ഞെങ്കിലും അത് ചിത്രീകരിച്ചതാര് എന്നതായിരുന്നു പ്രധാന ചർച്ച. ശാസ്താംകോട്ട ഡിബി കോളജില്‍നിന്നുള്ള ഈ അപൂർവ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത് ഡിബി കോളജിലെ തന്നെ പൂർവ വിദ്യാർത്ഥിയായ ജഗത്ത് തുളസീധരനാണ്.
മൂന്നാം വർഷ ബി.കോം വിദ്യാർഥി ആലിഫ് മുഹമ്മദിനെ ആര്യയും അർച്ചനയും ചേർന്നാണ് എടുത്തു കൊണ്ടുപോകുന്നത്. കോളജിലെ ആർട്സ് ഡേയിൽ എടുത്ത ദൃശ്യങ്ങളാണ് വൈറലായത്. ഏതാനും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
Read Also : ഇതാണ് മലയാളികൾ തിരയുന്ന ആ പാട്ടുകാരൻ; മലയാള ഗാനം പാടി വൈറലായി അസാം സ്വദേശി…
വൈറൽ ദൃശ്യം ചിത്രീകരിച്ച ജഗത്ത് 2015-18 വർഷത്തിൽ ശാസ്താംകോട്ട ഡിബി കോളജിലെ ബി.എ മലയാളം വിദ്യാർത്ഥിയായിരുന്നു. തുടർന്ന് കാലടി സർവകലാശാലയിൽനിന്ന് മലയാളത്തിൽ തന്നെ ബിരുദാനന്തര ബിരുദവും നേടി. എന്നാൽ ജഗത്തിന് ഏറ്റവും കമ്പമുള്ളത് ഫോട്ടോഗ്രാഫിയിലാണ്. ഇപ്പോൾ അത് തന്നെയാണ് ഉപജീവനമാർഗവും. ആറ് ലക്ഷം രൂപയാണ് കാമറയും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കുമായി ജഗത്ത് ലോണെടുത്തത്. വർക്കിലൂടെ മൂന്ന് ലക്ഷം രൂപ തിരിച്ചടയ്ക്കാൻ കഴിഞ്ഞെന്നും ഇനി മൂന്ന് ലക്ഷം രൂപയുടെ ബാധ്യതയാണ് ബാക്കിയുള്ളതെന്നും ജഗത്ത് ട്വന്റിഫോറിനോട് പറഞ്ഞു.
കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമാ മൻസിലിൽ ഷാനവാസിന്റെയും സീനത്തിന്റെയും മകനായ അലിഫിന് ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ല. എന്നാൽ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ അവനെ കോളജിലും തിരികെ വീട്ടിലും എത്തിക്കുന്നത് സുഹൃത്തുക്കളാണ്. കോളജ് അധികൃതരുടെ പിന്തുണയാണ് അവിടത്തെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ അനുഗ്രഹമെന്നും താനും അത് അനുഭവിച്ചറിഞ്ഞതാണെന്നും ജഗത്ത് പറയുന്നു.
Story Highlights: The viral video of Sasthamcotta College was shot by Jagath Tulsidharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here