വധഗൂഢാലോചന കേസിൽ അറസ്റ്റിലായ ഹാക്കർ സായ് ശങ്കറിന് ജാമ്യം
ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിൽ അറസ്റ്റിലായ ഏഴാം പ്രതി സായ് ശങ്കറിന് ജാമ്യം ലഭിച്ചു. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തതെന്നാണ് സായ് ശങ്കറിന്റെ മൊഴി. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
നേരത്തെ ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ കുടുക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സായ് ശങ്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് അപ്രതീക്ഷിതമായി സായ് ശങ്കറിനെ അറസ്റ്റ് ചെയ്തത്.
Read Also : വധഗൂഢാലോചന കേസ്; സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഭാര്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
അതേസമയം, വധഗൂഢാലോചന കേസിൽ നടി കാവ്യാമാധവന് ക്രൈംബ്രാഞ്ച് നോട്ടിസയച്ചു. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കുമെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ അറിയിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും വധഗൂഢാലോചന കേസിലെ സാക്ഷി ബാലചന്ദ്രകുമാറും പറയുന്ന മാഡം കാവ്യ മാധവന്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. കേസില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്ന് കാണിച്ച് കോടതിയില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിലവില്‍ കാവ്യ മാധവന്‍ സംസ്ഥാനത്തിന് പുറത്താണെന്നാണ് വിവരം.
Story Highlights: Sai Sankar released on bail in conspiracy case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here