Advertisement

‘നടക്കുന്നത് രാഷ്ട്രീയ പകപോക്കല്‍’; കെ.എം.ഷാജിയെ പിന്തുണച്ച് കെ.പി.എ.മജീദ്

April 12, 2022
2 minutes Read

മുന്‍ എംഎല്‍എ കെ.എം.ഷാജിക്കെതിരെ നടന്നു കൊണ്ടിരിക്കുന്നത് വ്യക്തമായ രാഷ്ട്രീയ പകപോക്കലാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ.പി.എ.മജീദ്. സംസ്ഥാന സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. ഷാജിയെ വേട്ടയാടി രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇഡി നടപടി. വിജിലന്‍സില്‍ തുടങ്ങി ഇ.ഡിയില്‍ എത്തി നില്‍ക്കുന്ന ഈ നാടകത്തിന് പിന്നില്‍ സിപിഐഎം ആണെന്നും കെ.പി.എ മജീദ് ആരോപിച്ചു.

സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പിന്നില്‍ സര്‍ക്കാരുകളുടെ രാഷ്ട്രീയ പകപോക്കലെന്ന് കെ.എം.ഷാജിയും പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ കൂട്ടുപിടിച്ച് സിപിഐഎം നടത്തുന്നത് വേട്ടയാണ്. ഇതിനെ നിയമപരമായി നേരിടും. സ്വത്ത് കണ്ടെത്താന്‍ ശ്രമം നടത്തിയവര്‍ നിരാശരാകേണ്ടിവരുമെന്നും കെ.എം.ഷാജി പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇ.ഡിയാണ് അഴീക്കോട് മുന്‍ എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ കെ.എം.ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വത്തുകള്‍ കണ്ടുകെട്ടിയത്. 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്താണ് കണ്ടുകെട്ടിയത്. നിയമസഭാംഗമായിരിക്കേ 2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ മാനേജ്മെന്റില്‍ നിന്ന് കോഴ വാങ്ങിയെന്നായിരുന്നു പരാതി. കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള സ്വത്താണ് കണ്ടുകെട്ടിയതെന്നാണ് സൂചന.

സ്‌കൂളിന്റെ വരവ് ചെലവ് കണക്കുകളും സാക്ഷി മൊഴികളും പരിശോധിച്ചുകൊണ്ടുള്ള പ്രാഥമിക അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് നേരത്തേ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇ.ഡി അന്വേഷണം ആരംഭിച്ചതും സ്വത്ത് കണ്ടുകെട്ടുന്ന നടപടിയിലേക്ക് കടന്നതും.

നേരത്തേ കെ.എം. ഷാജിയെയും ഭാര്യയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പല തവണ ചോദ്യം ചെയ്തിരുന്നു. രണ്ട് മാസം മുമ്പ് ഷാജിയുടെ ഭാര്യയെ 11 മണിക്കൂറോളം ചോദ്യം ചെയ്യുന്ന സാഹചര്യവുമുണ്ടായിരുന്നു.

Story Highlights: ‘Political resentment going on’; KPA Majeed in support of KM Shaji

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top