ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വർഗീയ പ്രചാരണങ്ങളെ ചെറുക്കുമെന്ന് എൽ.ഡി.എഫ്
എൽ.ഡി.എഫിന്റെ താഴേത്തട്ടിലുള്ള കമ്മിറ്റികൾ യോഗം ചേർന്ന് ജനങ്ങളെ അണിനിരത്തി ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വർഗീയ പ്രചാരണങ്ങളെ ചെറുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സി.പി.ഐ നേതാവും എൽ.ഡി.എഫ് കൺവീനറുമായ വി. ചാമുണ്ണി പറഞ്ഞു. എൽ.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ പ്രവർത്തകന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് എൽ.ഡി.എഫ് യോഗം ചേർന്നത്.
മാധ്യമങ്ങൾ തെറ്റായ വാർത്തകളും പ്രചാരണങ്ങളും നൽകാതെ വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ സഹകരിക്കണം. ഉത്തരേന്ത്യയിൽ നടക്കുന്ന സംഭവങ്ങൾ കേരളത്തിലും സൃഷ്ടിക്കാനാണ് വർഗീയ ശക്തികളുടെ ശ്രമം. കേരളത്തിൽ ക്രമസമാധാനനില തകർന്നുവെന്ന പ്രചാരണം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ക്ഷണിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Read Also : എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനിന്റെ കൊലപാതകം; ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസൻ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃത്യംനടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.
പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുൻപാണ് നാടിനെ നടുക്കി വീണ്ടും അരുംകൊല നടന്നത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘം ശ്രീനിവാസനെ കടയിൽ കയറി വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നിൽ എസ്ഡിപിഐയാണെന്നാണ് ബിജെപിയുടെ ആരോപണം.
രണ്ട് ബൈക്കുകളിലും ഒരു സ്കൂട്ടറിലുമായി എത്തിയ അക്രമിസംഘം, ശ്രീനിവാസന്റെ എസ്കെഎസ് ഓട്ടോഴ്സ് എന്ന കടയിൽ കയറി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പ്രദേശവാസികളാണ്ശ്രീനിവാസനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നേരെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസമാണ് ജില്ലയിൽ എസ്ഡിപിഐ പ്രവർത്തൻ സുബൈറിനെ കൊലപ്പെടുത്തിയത്. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം.
Story Highlights: LDF against RSS and SDPI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here