റാണ ദമ്പതികളുടെ ആരോപണം തെറ്റ്; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് മുംബൈ പൊലീസ്

‘ഹനുമാൻ ചാലിസ’ വിവാദത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന എംപി നവനീത് റാണയുടെയും ഭർത്താവ് രവി റാണയുടെയും ആരോപണം പൊളിച്ച് പൊലീസ്. ദമ്പതികളുടെ ആരോപണം കള്ളമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ മുംബൈ പൊലീസ് കമ്മീഷണർ പുറത്തുവിട്ടു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും കസ്റ്റഡിയിൽ തന്നോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്നും റാണ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു.
നവനീത് റാണയുടെ ആരോപണങ്ങൾക്ക് മറുപടിയായിയാണ് പൊലീസ് കമ്മീഷണർ രംഗത്തുവന്നത്. ‘സത്യം നിങ്ങൾക്ക് തീരുമാനിക്കാം’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ സ്റ്റേഷനിൽ ഇരുന്ന് റാണ ദമ്പതികൾ ചായയും കാപ്പിയും കുടിക്കുന്നത് കാണാം. ഖാർ സ്റ്റേഷനിൽ നിന്നുള്ളതാണ് ഈ വിഡിയോ. ദളിതനായതിനാൽ തനിക്ക് ചായയോ, ശുചിമുറി ഉപയോഗിക്കാനുള്ള അനുവാദമോ പൊലീസ് നൽകിയിരുന്നില്ലെന്ന് നവനീത് റാണ ആരോപിച്ചിരുന്നു.
പൊലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അമരാവതിയിൽ നിന്നുള്ള ലോക്‌സഭാംഗം തന്റെ കത്തിൽ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിർദ്ദേശപ്രകാരമാണ് തനിക്കും ഭർത്താവിനുമെതിരെ നടപടിയെടുത്തതെന്ന് അവർ അവകാശപ്പെട്ടു. മുഖ്യമന്ത്രി താക്കറെയുടെ സ്വകാര്യ വസതിയായ ‘മാതോശ്രീ’ക്ക് പുറത്ത് ‘ഹനുമാൻ ചാലിസ’ ചൊല്ലുമെന്ന് പ്രഖ്യാപിച്ച നവനീത് റാണയെയും ഭർത്താവ് രവി റാണയെയും ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ശേഷം കോടതി ദമ്പതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Story Highlights: mumbai police shared cctv footage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here