‘ജനകീയ സമരങ്ങള്‍ക്കെതിരെ പൊലീസിന്റെ കാല് പൊങ്ങുന്നത് നിത്യസംഭവം’; കോതിയിലെ പ്രതിഷേധത്തെ പിന്തുണച്ച് പ്രതിപക്ഷം

കോതി മലിനജല സംസ്‌കരണ പ്ലാന്റിനെതിരായ സമരത്തിന് പിന്തുണ അറിയിച്ച് പ്രതിപക്ഷം. അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ചു. ജനകീയ സമരങ്ങള്‍ക്ക് നേരെ പൊലീസിന്റെ കാല് പൊങ്ങുന്നത് നിത്യസംഭവമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. സമരത്തിന് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാകുമെന്നാണ് ഇരുനേതാക്കളും വ്യക്തമാക്കിയത്. സംസ്ഥാനത്ത് നടപ്പിലാക്കുന്നത് പൊലീസ് രാജാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. (opposition supports protest in kothi)
മലിനജല പ്ലാന്റിനെതിരെ സംഘടിച്ച നാട്ടുകാരും പൊലീസ് തമ്മില്‍ ഇന്ന് വാക്കേറ്റമുണ്ടായിരുന്നു. ഹൈക്കോടതി അനുമതിയോടെ സ്ഥലത്ത് പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
രാവിലെ തന്നെ സ്ഥലം അളക്കാന്‍ ഉദ്യോഗസ്ഥരെത്തിയിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തി. ആദ്യ ഘട്ടത്തില്‍ 35 ഓളം വരുന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം അതിര്‍ത്തി വേലി സ്ഥാപിക്കുന്നതിനായി വാഹനവുമായി എത്തിയപ്പോള്‍ നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും ഒരു സ്ത്രീ റോഡില്‍ വീണു. തപിന്നാലെ പൊലീസ് പ്രതിഷേധക്കാരെ വീണ്ടും അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് ഇടപെട്ട് സര്‍ക്കാര്‍ വാഹനം കടത്തിവിടുകയും ചെയ്തു.
മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തിയത്.
കല്ലായി പുഴയോരത്ത് മലിനജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നയിടത്ത് പ്ലാന്റ് സ്ഥാപിക്കരുതെന്ന് നാട്ടുകാര്‍ പറയുന്നു.
Story Highlights: opposition supports protest in kothi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here