കാന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന ജൂറിയിൽ ദീപിക പദുക്കോൺ

75-ാമത് കാന്‍സ് ചലച്ചിത്ര മേളയുടെ ജൂറിയായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളില്‍ ഒന്നാണ് കാന്‍സ് ഫിലിം ഫെസ്റ്റിവല്‍. സിനിമാ മേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവര്‍ക്കു മാത്രമാണ് ഇത്തരം ലോകോത്തര മേളകളില്‍ ജൂറിയാകാന്‍ അനുമതി ലഭിക്കുക.
2015-ല്‍ കാനില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് നടന്‍ വിന്‍സെന്റ് ലിന്‍ഡനാണ് ‘പാം ഡി ഓര്‍’ ബഹുമതികള്‍ പ്രഖ്യാപിക്കുന്ന മത്സര ജൂറികളുടെ പ്രഖ്യാപനത്തില്‍ അധ്യക്ഷനായത്. ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി, സ്വീഡിഷ് നടി നൂമി റാപോസ്, നടിയും തിരക്കഥാകൃത്തും നിര്‍മാതാവുമായ റെബേക്ക ഹാള്‍, ഇറ്റാലിയന്‍ നടി ജാസ്മിന്‍ ട്രിന്‍ക്, ഫ്രഞ്ച് സംവിധായകന്‍ ലാജ് ലി, അമേരിക്കന്‍ സംവിധായകന്‍ ജെഫ് നിക്കോള്‍സ്, നോര്‍വേയില്‍ നിന്നുള്ള സംവിധായകന്‍ ജോക്കിം ട്രയര്‍ എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.
മെയ് 17 മുതല്‍ മെയ് 28 വരേയാണ് 75-ാമത് കാന്‍സ് ചലച്ചിത്രോത്സവം നടക്കുന്നത്. വര്‍ഷങ്ങളായി ദീപിക ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. 72-ാമത് ഫിലിം ഫെസ്റ്റിവലില്‍ ചുവന്ന പരവതാനിയില്‍ പ്രത്യക്ഷപ്പെട്ട ദീപികയുടെ ഔട്ട്ഫിറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യ റായ്, ഷര്‍മിള ടാഗോര്‍, നന്ദിതാ ദാസ്, വിദ്യാ ബാലന്‍ എന്നിവരാണ് ദീപികയ്ക്ക് മുമ്പ് ജൂറി അംഗത്വം നേടിയ മറ്റു ഇന്ത്യന്‍ താരങ്ങൾ.
Story Highlights: Deepika Padukone to be part of Cannes Film Festival jury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here